സിനിമാ ത്രില്ലറുകളെ ഓർമ്മിപ്പിക്കുന്ന രീതിയില്‍ ഭർത്താവിനെ വിഷം കൊടുത്തു കൊന്ന് കോണ്‍ക്രീറ്റ് തറയ്ക്കടിയില്‍ കുഴിച്ചുമൂടിയ ഭാര്യയും കാമുകനും കൂട്ടാളിയും അറസ്റ്റില്‍.
ഗുജറാത്തിലെ ജാംനഗറിലാണ് ക്രൂരമായ സംഭവം നടന്നത്. ജിഗ്നേഷ് മാവഡിയ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജിഗ്നേഷ് ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയെന്നും തൊഴിലുടമ ഫോണ്‍ വിളിക്കുന്നത് വിലക്കിയിരിക്കുകയാണെന്നും വിശ്വസിപ്പിച്ചാണ് ഭാര്യ പൃഥ്വി രണ്ടു വർഷത്തോളം ബന്ധുക്കളെ പറ്റിച്ചത്.
പൃഥ്വിയും മുൻ കാമുകൻ നിലേഷ് കച്ചാടിയയും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2024 മെയ് 31-ന് രാത്രി, മദ്യപാർട്ടി വാഗ്ദാനം ചെയ്ത് ജിഗ്നേഷിനെ ഇൻഡസ്ട്രിയല്‍ ഷെഡിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി. അവിടെവെച്ച് സയനൈഡ് കലർത്തിയ മദ്യം നല്‍കി ജിഗ്നേഷിനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം 12 അടി താഴ്ചയുള്ള കുഴിയില്‍ കുഴിച്ചിടുകയും മുകളില്‍ ഒരു അടി കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയും ചെയ്തു.
ഓസ്‌ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുത്ത ഒരു ബന്ധു ജിഗ്നേഷിന്റെ അവിടുത്തെ വിലാസവും ഫോണ്‍ നമ്പറും ചോദിച്ചെങ്കിലും പൃഥ്വി നല്‍കാൻ തയ്യാറായില്ല. ഇതില്‍ സംശയം തോന്നിയ ജിഗ്നേഷിന്റെ സഹോദരൻ ജൂലൈ 26-ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സത്യം പുറത്തുവരികയും, ജൂലൈ 30-ന് ഫാക്ടറി വളപ്പിലെ കോണ്‍ക്രീറ്റ് തറ തുരന്ന് 12 അടി താഴ്ചയില്‍ നിന്ന് ജിഗ്നേഷിന്റെ അസ്ഥികൂട അവശിഷ്ടങ്ങള്‍ പുറത്തെടുക്കുകയും ചെയ്തു. ഭാര്യ പൃഥ്വി, കാമുകൻ നിലേഷ് കച്ചാടിയ, സുഹൃത്ത് ബല്‍വീർ വർമ്മ എന്നിവർക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. മരിച്ചയാളുടെ മൃതദേഹം തിരിച്ചറിയുന്നതിനായി ഫോറൻസിക് വിദഗ്ധർക്ക് കൈമാറിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

