ഓടുന്ന ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കമ്പാർട്ട്മെന്റ് അനധികൃതമായി 'മധുവിധു മുറി' പോലെ അലങ്കരിച്ച സംഭവത്തില്‍ കർശന നടപടിയുമായി ഇന്ത്യൻ റെയില്‍വേ.
സുരക്ഷാവീഴ്ച മുൻനിർത്തി ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇയെ റെയില്‍വേ അടിയന്തരമായി സസ്പെൻഡ് ചെയ്തു. റെയില്‍വേയുടെ അനുമതിയില്ലാതെ കോച്ചിനുള്ളില്‍ കയറി അലങ്കാരങ്ങള്‍ നടത്തിയ ഈവന്റ് മാനേജ്മെന്റ് കമ്പനി ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 6-ന് ട്രെയിൻ നമ്പർ 11002 നന്ദിഗ്രാം എക്സ്പ്രസിലാണ് സംഭവം നടന്നത്. ഫസ്റ്റ് എസി ക്യാബിൻ ബലൂണുകളും പൂക്കളും ലൈറ്റുകളും കൊണ്ട് ലക്ഷ്വറി ഹോട്ടല്‍ മുറിക്ക് സമാനമായി അലങ്കരിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമർശനങ്ങളോടെ വൈറലായിരുന്നു. റെയില്‍വേ മന്ത്രാലയത്തിന്റെ വിശദീകരണം അനുസരിച്ച്, ട്രെയിനില്‍ യാത്ര ചെയ്യാനിരുന്ന നവദമ്പതികള്‍ തങ്ങളുടെ ഫസ്റ്റ് എസി ക്യാബിൻ അലങ്കരിക്കുന്നതിനായി ഒരു ഓണ്‍ലൈൻ പോർട്ടല്‍ വഴി സ്വകാര്യ ഡെക്കറേറ്ററെ നിയമിക്കുകയായിരുന്നു. എന്നാല്‍ റെയില്‍വേയുടെ യാതൊരുവിധ ഔദ്യോഗിക അനുമതിയുമില്ലാതെയാണ് ഈ ഡെക്കറേഷൻ സംഘം ട്രെയിൻ കോച്ചിനുള്ളില്‍ അതിക്രമിച്ചു കയറിയത്. ടിക്കറ്റില്ലാതെയാണ് അലങ്കാരപ്പണികള്‍ ചെയ്തയാള്‍ ട്രെയിനില്‍ പ്രവേശിച്ചതെന്നും റെയില്‍വേ കണ്ടെത്തിയിട്ടുണ്ട്.
ദമ്പതികള്‍ക്കായി ആണ് ഫസ്റ്റ് എസി കൂപ്പെ പൂർണ്ണമായും അലങ്കരിച്ചത്. ചുവപ്പും വെള്ളയും നിറത്തിലുള്ള ബലൂണുകള്‍, എല്‍ഇഡി ഫെയറി ലൈറ്റുകള്‍, പൂമാലകള്‍ എന്നിവയ്ക്ക് പുറമെ ബെർത്തില്‍ റോസാപ്പൂവിന്റെ ഇതളുകള്‍ വിതറുകയും ഭിത്തിയില്‍ ഐ ലവ് യു എന്ന് എഴുതുകയും ചെയ്തിരുന്നു. റെയില്‍വേ കോച്ചിനുള്ളില്‍ ഒരു സ്വകാര്യ ആഡംബര ഹോട്ടല്‍ മുറിയുടെ പ്രതീതി ജനിപ്പിക്കുന്നതായിരുന്നു ഈ അലങ്കാരങ്ങള്‍. പ്രീമിയം കോച്ചുകളില്‍ ഉദ്യോഗസ്ഥരുടെ അറിവില്ലാതെ പുറത്തുനിന്നുള്ളവർക്ക് ഇത്തരം പ്രവർത്തനങ്ങള്‍ നടത്താൻ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇയെ സസ്പെൻഡ് ചെയ്തത്. സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ചയുണ്ടായോ എന്നും റെയില്‍വേ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേയുടെ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് കേസ്.

