വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയില്‍ ഗംഗാനദിക്ക് നടുവില്‍ ബോട്ടില്‍ വെച്ച് ചിക്കൻ പാകം ചെയ്യുകയും ബിയർ കുടിക്കുകയും ചെയ്ത അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവരുടെ പാർട്ടി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വിമർശനം ഉയരുകയും ചെയ്തതിന് പിന്നാലെയാണ് പോലീസ് നടപടി. കസ്റ്റഡിയിലായ അഞ്ചുപേരും 25-നും 32-നും ഇടയില്‍ പ്രായമുള്ളവരാണെന്ന് എ.സി.പി അതുല്‍ അഞ്ജൻ ത്രിപാഠി അറിയിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബോട്ടും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ദീപക് കുമാർ, അജയ് സാഹ്നി, അരുണ്‍ കുമാർ സാഹ്നി, അനുരാഗ് നിഷാദ്, രാഹുല്‍ സാഹ്നി എന്നിവരാണ് അറസ്റ്റിലായത്. ദശാശ്വമേധ് പോലീസ് സ്റ്റേഷൻ പരിധിയിലെ മൻമന്ദിർ ഘട്ടിന് സമീപമാണ് യുവാക്കള്‍ ബോട്ടില്‍ ഒത്തുചേർന്ന് മാംസാഹാരം പാകം ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് ഒരു ബിജെപി നേതാവിന്റേതാണെന്ന ആരോപണം ഉയർന്നെങ്കിലും പോലീസ് ഇത് നിഷേധിച്ചു. അതേസമയം, സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഈ ദൃശ്യങ്ങള്‍ കുറച്ച് പഴയതാണെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
ഓടിക്കാൻ ആഗ്രഹം തോന്നി, അങ്ങെടുത്തു! പാലക്കാട്ട് കെഎസ്‌ആർടിസി ബസ് കടത്തിയ പ്രതി പിടിയില്‍
ഗംഗയെയും ഘട്ടുകളെയും മലിനമാക്കുന്നതിനെതിരെ വാരണാസിയില്‍ കർശന നിയന്ത്രണങ്ങളുണ്ട്. മുൻപും സമാനമായ രീതിയില്‍ ഇവിടെ അറസ്റ്റ് നടന്നിട്ടുണ്ട്. മുൻപ് ഗംഗാനദിയിലൂടെയുള്ള ബോട്ട് യാത്രയ്ക്കിടെ ചിക്കൻ ബിരിയാണി കഴിക്കുകയും അതിന്റെ അവശിഷ്ടങ്ങള്‍ നദിയിലേക്ക് എറിയുകയും ചെയ്ത 14 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നും ദൃശ്യങ്ങള്‍ വൈറലായതിനെ തുടർന്നുണ്ടായ പരാതിയിലായിരുന്നു നടപടി.

