തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാനെ ബോംബിട്ട് തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.
ചൊവ്വാഴ്ച രാത്രി എട്ടുമണിക്കുള്ളില്‍ സമാധാന കരാറിലെത്തിയില്ലെങ്കില്‍ കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ഇറാൻ ഭരണകൂടത്തിന് ട്രംപ് പരസ്യമായ ഭീഷണി മുഴക്കിയത്.
ആക്രമണത്തെ ‘പവർ പ്ലാന്റ് ഡേ’, ‘ബ്രിഡ്ജ് ഡേ’ എന്നിങ്ങനെയാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാന്റെ വൈദ്യുതി നിലയങ്ങളെയും പാലങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ നീക്കം നടന്നാല്‍ രാജ്യം പുനർനിർമ്മിക്കാൻ ചുരുങ്ങിയത് ഇരുപത് വർഷമെങ്കിലും വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകളെ തള്ളിക്കളഞ്ഞ ട്രംപ്, ഭരണകൂടത്തെ എതിർക്കുന്ന ഇറാൻ ജനത ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കുമെന്ന വാദമാണ് ഉയർത്തുന്നത്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുമ്ബോഴും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇറാന്റെ മണ്ണില്‍ നിന്ന് ഒരു അമേരിക്കൻ പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് മേഖലയില്‍ സംഘർഷം അതിരൂക്ഷമായത്. ഇതിന് മുൻപും ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാൻ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് അസഭ്യവർഷത്തോടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാൻ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ നേരത്തെയുള്ള പോസ്റ്റ്.
അമേരിക്ക നീക്കങ്ങള്‍ യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. അമേരിക്ക ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ഗള്‍ഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുമെന്നും ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടരുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയോടെയാണ് സംഭവവികാസങ്ങളെ നിരീക്ഷിക്കുന്നത്.

