ഇന്ത്യയുമായുള്ള വ്യാപാര-ഊർജ്ജ ബന്ധങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നല്‍കാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു.
റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണ്ണായക വാഗ്ദാനം മുന്നോട്ടുവെച്ചത്. ഊർജ്ജം, രാസവളം, വ്യാപാരം, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും വിശദമായ ചർച്ചകള്‍ നടത്തി. കഴിഞ്ഞ ഡിസംബറില്‍ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശനവേളയില്‍ എടുത്ത തീരുമാനങ്ങളുടെ പുരോഗതിയും കൂടിക്കാഴ്ചയില്‍ വിലയിരുത്തി.
പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന-വളം ഇറക്കുമതി തടസ്സപ്പെട്ട സാഹചര്യത്തില്‍ റഷ്യയുടെ ഈ നീക്കം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും. 2025 അവസാനത്തോടെ ഇന്ത്യയിലേക്കുള്ള രാസവള വിതരണത്തില്‍ 40 ശതമാനം വർധനവ് റഷ്യ രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ആവശ്യാനുസരണം ഇനിയും കൂടുതല്‍ വളം നല്‍കാൻ സന്നദ്ധമാണെന്ന് മാന്റുറോവ് അറിയിച്ചു. ആഗോള വിപണിയിലെ അസ്ഥിരതകള്‍ക്കിടയിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ റഷ്യയുടെ പിന്തുണ നിർണ്ണായകമാകും.
പ്രതിരോധ-ആണവോർജ്ജ മേഖലകളിലെ സഹകരണവും ചർച്ചയില്‍ പ്രധാന വിഷയമായി. കൂടംകുളം ആണവനിലയത്തിന്റെ ശേഷിക്കുന്ന റിയാക്ടറുകളുടെ നിർമ്മാണം നിശ്ചിത സമയക്രമത്തില്‍ തന്നെ പൂർത്തിയാക്കുമെന്ന് റഷ്യ ഉറപ്പുനല്‍കി. കൂടാതെ, അഞ്ച് എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൈമാറുന്ന കാര്യവും ചർച്ചകളില്‍ ഇടംപിടിച്ചു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരുമായും റഷ്യൻ ഉപപ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. സാങ്കേതികവിദ്യ, ബഹിരാകാശം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പുതിയ സാധ്യതകളും ഇരുരാജ്യങ്ങളും ആരാഞ്ഞു.

