ആലപ്പുഴ: അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതായി പരാതി.
പോസ്റ്ററുകള്‍ കീറുകയും ചെളിവാരിയെറിയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത്തരം പ്രവർത്തികള്‍ കൊണ്ട് തന്നെ തളർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജി. സുധാകരൻ.
എന്റെ പോസ്റ്ററുകളില്‍ ചെളിവാരിയെറിഞ്ഞാലും ജനമനസ്സുകളില്‍ ചെളി വാരിയെറിയാൻ ആർക്കും സാധിക്കില്ല. ഇത്തരം ആക്രമണങ്ങളില്‍ എനിക്ക് പരിഭവമില്ല, ഇതെല്ലാം എനിക്ക് അനുകൂലമായ വോട്ടുകളായി മാറും ജി. സുധാകരൻ പറഞ്ഞു. പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. കോണ്‍ഗ്രസിനൊപ്പം ചേർന്ന് താൻ ചെളിയില്‍ താഴുകയാണെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിന്, താൻ മുൻപും വയല്‍വരമ്പുകളിലൂടെ നടന്നിട്ടുണ്ടെന്നും ഒരു ചെളിക്കുണ്ടിലും താഴ്ന്നിട്ടില്ലെന്നും അദ്ദേഹം മറുപടി നല്‍കി.
ഇന്ത്യ മുന്നണിയില്‍ എല്‍.ഡി.എഫ് അംഗമാണെന്നിരിക്കെ, ഒരു മുന്നണിയിലുമില്ലാത്ത തനിക്ക് മതേതര പാർട്ടിയായ കോണ്‍ഗ്രസ് പിന്തുണ നല്‍കിയതില്‍ തെറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി കണ്ണ് തുറന്നാണ് ഇരിക്കുന്നതെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്ന് സുധാകരൻ പരിഹസിച്ചു. ആര് വോട്ട് ചെയ്യാമെന്ന് പറഞ്ഞാലും വേണ്ടെന്ന് വെക്കില്ല. എന്നാല്‍ ബിജെപി നേതാക്കളോട് വോട്ട് ചോദിച്ചിട്ടില്ല. ബിജെപിയുമായി ഡീല്‍ ഉണ്ടെങ്കില്‍ അത് ചെങ്ങന്നൂരില്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

