മലപ്പുറം നിലമ്പൂരിലും കോതമംഗലം-കട്ടപ്പന പാതയിലും ജനവാസമേഖലകളില്‍ കാട്ടാനകളുടെ കടുത്ത ആക്രമണവും നാശനഷ്ടവും.
നിലമ്പൂർ പെരുമ്പത്തൂർ ആലോടിയില്‍ നാലകത്ത് ഹൈദരാലിയുടെ വീടിന്റെ മതിലും ഇരുമ്പ് ഗേറ്റും വീട്ടുമുറ്റത്തെത്തിയ കാട്ടാന തകർക്കുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്തു. ആറുമാസം മുൻപും ഈ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. കാനകുത്ത് വനമേഖലയില്‍ നിന്നും കാഞ്ഞിരപ്പുഴ നീന്തിക്കടന്നെത്തുന്ന കാട്ടാനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തെ സോളാർ വൈദ്യുത തൂക്കുവേലി തകർത്ത് വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
അതേസമയം, കോതമംഗലം നേര്യമംഗലം ചെമ്പൻകുഴിയില്‍ രാവിലെ രണ്ട് കാട്ടാനകള്‍ ഇറങ്ങി ഭീതി പരത്തി. നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന് തൊട്ടടുത്ത് വെച്ചുണ്ടായ ആനകളുടെ ആക്രമണശ്രമത്തില്‍ നിന്നും ഒരു ബൈക്ക് യാത്രികനും കാർ യാത്രികനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

