വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അഞ്ച് പേർക്കായി തെരച്ചില്‍ തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി.
സതീശൻ. ദുരന്തബാധിത മേഖല സന്ദർശിച്ച ശേഷം കളക്ടറേറ്റില്‍ നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ മൂന്ന് പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു.
കാണാതായവരെ കണ്ടെത്താനാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇതിന്റെ ഭാഗമായി നാളെ രാവിലെ പുഴയില്‍ വിപുലമായ പരിശോധന നടത്തും. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കർശന നടപടികള്‍ സ്വീകരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് സർക്കാർ നല്‍കിയ നിർദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമേ നിർമാണ പ്രവർത്തനങ്ങള്‍ പുനരാരംഭിക്കാൻ അനുവദിക്കൂ.
പ്രദേശത്ത് ടൗണ്‍ഷിപ്പിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എത്രയും വേഗം നീക്കം ചെയ്യാൻ നിർദേശം നല്‍കിയിട്ടുണ്ട്. മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വയനാട് ജില്ലയിലാകെ വലിയ ദുരന്തമാണ് സംഭവിച്ചതെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും, ഇതൊരു നിശ്ചിത പ്രദേശത്ത് മാത്രം നടന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ പൊലീസ് അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

