പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധി മുതലെടുത്ത് രാജ്യത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമാകുന്നു.
മാർച്ചില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമവിരുദ്ധമായി സൂക്ഷിച്ച അരലക്ഷത്തിലേറെ എല്‍.പി.ജി. സിലിൻഡറുകളാണ് പിടിച്ചെടുത്തത്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടർന്ന് എണ്ണക്കമ്പനികള്‍ക്ക് 1400-ലധികം കാരണംകാണിക്കല്‍ നോട്ടീസുകള്‍ അയക്കുകയും 36 വിതരണ ഏജൻസികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവില്‍ വിതരണ ഏജൻസികള്‍ ഇന്ധനക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.
വിതരണ സംവിധാനം കാര്യക്ഷമമാക്കാൻ ഓണ്‍ലൈൻ ബുക്കിങ് പ്രോത്സാഹിപ്പിച്ചതോടെ 95 ശതമാനം ബുക്കിങ്ങുകളും ഡിജിറ്റല്‍ മാർഗത്തിലൂടെയായി മാറി. കഴിഞ്ഞ ദിവസം മാത്രം 51 ലക്ഷത്തിലധികം ഗാർഹിക സിലിൻഡറുകള്‍ വിതരണം ചെയ്തു. എന്നാല്‍, പ്രതിസന്ധി കണക്കിലെടുത്ത് വാണിജ്യ എല്‍.പി.ജി. വിഹിതം മുൻപത്തെക്കാള്‍ 70 ശതമാനമായി കുറച്ചിട്ടുണ്ട്. മാർച്ച് 23 മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം അഞ്ചുകിലോയുടെ 6.6 ലക്ഷം എഫ്.ടി.എല്‍. സിലിൻഡറുകള്‍ വിറ്റഴിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

