കൊച്ചി: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും അമിതഭാരം കയറ്റി അപകടകരമായി സർവീസ് നടത്തുന്ന ചരക്ക് ലോറികളെ നിയന്ത്രിക്കുന്നതിനുമായി മോട്ടോർ വാഹന വകുപ്പ് എറണാകുളം ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 48 ലോറികള്‍ക്കെതിരെ നടപടിയെടുത്തു.
വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ വാഹനങ്ങളില്‍ നിന്നായി 16,74,000 രൂപ പിഴ ഈടാക്കി.
എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക്കിന്റെ നേതൃത്വത്തിലായിരുന്നു ജില്ലയിലുടനീളം മിന്നല്‍ പരിശോധന സംഘടിപ്പിച്ചത്. അങ്കമാലി, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടന്നത്. അമിതഭാരം കയറ്റിയുള്ള സർവീസ് ഉള്‍പ്പെടെ വിവിധ റോഡ് നിയമലംഘനങ്ങള്‍ കണ്ടെത്തിയ 48 ലോറികള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തു. വരും ദിവസങ്ങളിലും ജില്ലയില്‍ പരിശോധന കൂടുതല്‍ കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.

