പ്രദർശനാനുമതി വൈകിയതിനെ തുടർന്ന് റിലീസ് പ്രതിസന്ധിയിലായിരുന്ന വിജയ് ചിത്രം 'ജനനായകന്' ഒടുവില്‍ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതായി റിപ്പോർട്ടുകള്‍.
ചിത്രത്തിന് സെൻസർ ബോർഡ് ‘A’ സർട്ടിഫിക്കറ്റ് ആണ് അനുവദിച്ചിരിക്കുന്നതെന്നും ഒരാഴ്ചയ്ക്കുള്ളില്‍ സർട്ടിഫിക്കറ്റ് നിർമ്മാതാക്കള്‍ക്ക് കൈമാറുമെന്നുമാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. സെൻസർ കുരുക്കുകള്‍ ഒഴിഞ്ഞതോടെ ചിത്രം ഈ വരുന്ന ജൂലൈ അവസാനത്തോടെ തിയേറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. തെലുങ്കില്‍ നന്ദമൂരി ബാലകൃഷ്ണ തരംഗം സൃഷ്ടിച്ച ‘ഭഗവന്ത് കേസരി’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘ജനനായകൻ’ എന്നാണ് സിനിമാ ലോകത്ത് നിന്നുള്ള സൂചനകള്‍.
നേരത്തെ ജനുവരി 9-ന് പൊങ്കല്‍ റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ചതോടെയാണ് റിലീസ് അനിശ്ചിതത്വത്തിലായത്. സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതോടെ വലിയ നിയമപോരാട്ടമാണ് നിർമ്മാതാക്കള്‍ക്ക് നടത്തേണ്ടി വന്നത്. മമിത ബൈജു, പൂജ ഹെഡ്ഗെ, ബോബി ഡിയോള്‍, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ, നരേൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രം കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ വെങ്കട്ട് നാരായണയാണ് നിർമ്മിക്കുന്നത്. തങ്ങളുടെ പ്രിയതാരത്തിന്റെ മാസ് ആക്ഷൻ ചിത്രം ഒടുവില്‍ തിയേറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

