കൊല്‍ക്കത്തയില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വൻ ദുരന്തം. തരതല ബ്രേസ് ബ്രിഡ്ജ് റെയില്‍വേ സ്റ്റേഷന് സമീപം പ്രവർത്തിച്ചിരുന്ന ഗോഡൗണിന്റെ മേല്‍ക്കൂരയാണ് ഉച്ചയോടെ തകർന്നു വീണത്.
അപകടത്തില്‍ ഇതുവരെ മൂന്ന് പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍, അവശിഷ്ടങ്ങള്‍ക്കിടയില്‍ മുപ്പതിലധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു. സ്ഥലത്ത് അഗ്നിശമന സേനയുടെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി സുവേന്ദു അധികാരി സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി വരികയാണ്.

