തിരുവനന്തപുരം: കോറോ ഹെല്‍ത്ത് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ട നടപടി രാജ്യത്ത് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണെന്ന് വി.
ശിവൻകുട്ടി. ലേബർ കോഡിലെ നിയമങ്ങള്‍ തൊഴിലാളികളില്‍ അടിച്ചേല്‍പ്പിക്കാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാർ തയ്യാറായിരുന്നില്ലെന്നും എപ്പോഴും തൊഴിലാളിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിലവിലെ വിഷയത്തില്‍ സംസ്ഥാന സർക്കാരിന്റേത് മെല്ലെപ്പോക്ക് നിലപാടാണെന്നും, നിയമവിരുദ്ധമായി പിരിച്ചുവിടല്‍ നടത്തിയ സ്ഥാപനത്തിനെതിരെ പോലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ ഐ.ടി സ്ഥാപനങ്ങളിലും സി.ഐ.ടി.യു സംഘടന ഉണ്ടാക്കാൻ തീരുമാനിച്ചതായും ജീവനക്കാരെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. ലേബർ കോഡ് പ്രകാരമാണ് നടപടിയെന്നാണ് കമ്പനിയുടെ വാദമെങ്കിലും ഇതിനായി സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിബന്ധന ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

