കാസർകോട് ജില്ലയിലെ സ്കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തില്‍ വിവാദ ചോദ്യം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.
ഷംസുദ്ദീൻ. ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് പ്രാഥമിക നടപടി മാത്രമാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ കൂടുതല്‍ അധ്യാപകർക്കോ ഉദ്യോഗസ്ഥർക്കോ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ അജണ്ടകള്‍ പ്രചരിപ്പിക്കാനുള്ള വേദിയാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ എല്‍.പി വിഭാഗത്തിനായി സംഘടിപ്പിച്ച ‘ഫ്രീഡം ക്വിസ്’ മത്സരത്തിന്റെ ചോദ്യാവലിയില്‍ സവർക്കറെ മഹത്വവല്‍ക്കരിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയതാണ് വൻ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചത്. ഈ ക്വിസ് പരിപാടി വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക കലണ്ടറിലുള്ളതല്ലെന്നും പ്രാദേശികമായി തയ്യാറാക്കിയതാണെന്നും മന്ത്രി വിശദീകരിച്ചു. ചരിത്ര വസ്തുതകള്‍ തെറ്റായി അവതരിപ്പിക്കുന്ന പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വിഷയത്തില്‍ വകുപ്പുതല അന്വേഷണവും നടപടികളും ശക്തമാക്കിയത്.

