ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ സേവനദാതാക്കളായി ഭാരതി എയർടെല്‍ മാറി. ആഗോളതലത്തില്‍ 65 കോടി വരിക്കാരെന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടതോടെയാണിത്.
ഇന്ത്യയിലെയും ആഫ്രിക്കയിലെയും വിപണികളില്‍ നേടിയ ശക്തമായ വളർച്ചയാണ് എയർടെല്ലിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്. ജിഎസ്‌എംഎ ഇന്റലിജൻസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 100 കോടിയിലധികം വരിക്കാരുള്ള ചൈന മൊബൈലിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ എയർടെല്ലിന്റെ സ്ഥാനം.
ഇന്ത്യയില്‍ മാത്രം 36.8 കോടിയിലധികം മൊബൈല്‍ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. ഇതിന് പുറമെ 1.3 കോടി ബ്രോഡ്‌ബാൻഡ് കണക്ഷനുകളും 1.5 കോടി ഡിജിറ്റല്‍ ടിവി ഉപയോക്താക്കളും എയർടെല്ലിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു. 14 ആഫ്രിക്കൻ രാജ്യങ്ങളിലായി പടർന്നുപന്തലിച്ചു കിടക്കുന്ന 17.9 കോടി വരിക്കാരാണ് ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്തെത്താൻ എയർടെല്ലിനെ സഹായിച്ചത്. ഇന്ത്യൻ വിപണിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന റിലയൻസ് ജിയോയ്ക്ക് 49-52 കോടി വരിക്കാരാണുള്ളത്.
കോട്ടക് ഇക്വിറ്റീസിന്റെ റിപ്പോർട്ടുകള്‍ പ്രകാരം ഡേറ്റാ ഉപയോക്താക്കളുടെ എണ്ണത്തില്‍ 9.7 ശതമാനം വാർഷിക വളർച്ചയാണ് കമ്പനി രേഖപ്പെടുത്തുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഫെബ്രുവരിയില്‍ മാത്രം 48.6 ലക്ഷം പുതിയ വരിക്കാരെ ചേർക്കാൻ എയർടെല്ലിന് സാധിച്ചു. ഇത് പ്രധാന എതിരാളിയായ ജിയോയേക്കാള്‍ (16.2 ലക്ഷം) വളരെ ഉയർന്ന നിരക്കാണ്. കൂടുതല്‍ വരുമാനം നല്‍കുന്ന ഹൈ-വാല്യൂ ഉപയോക്താക്കളെ ആകർഷിക്കുന്നതില്‍ സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള കമ്പനി വിജയിച്ചു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഭാവിയിലേക്ക് നോക്കുമ്പോള്‍, ഉപഗ്രഹാധിഷ്ഠിത ബ്രോഡ്‌ബാൻഡ് സേവനങ്ങളിലേക്കും കമ്പനി ചുവടുവെക്കുന്നുണ്ട്. ഇതിനായി വണ്‍വെബ്, സ്‌പേസ് എക്‌സ് എന്നിവയുമായി കമ്പനി ധാരണയിലെത്തിക്കഴിഞ്ഞു. ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങള്‍ വഴി ഗ്രാമപ്രദേശങ്ങളിലും യാത്രകളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം. 65 കോടി ഉപഭോക്താക്കള്‍ എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. എയർടെല്ലിന്റെ ഡേറ്റാ സെന്റർ ബിസിനസ്സായ ‘നെക്‌സ്ട്രാ’യിലേക്ക് വലിയ തോതില്‍ വിദേശ നിക്ഷേപങ്ങള്‍ എത്തുന്നതും കമ്പനിയുടെ മൂല്യം ഉയർത്തുന്നു.

