മദീന: സൗദി അറേബ്യയിലെ മദീനയിലുള്ള പുണ്യ മസ്ജിദായ മസ്ജിദുന്നബവിയിലേക്ക് വിശ്വാസികളുടെ പ്രവാഹം തുടരുന്നു. 2025-ല്‍ മാത്രം 1.6 കോടിയിലധികം വിശ്വാസികളാണ് മസ്ജിദുന്നബവി സന്ദർശിച്ചതെന്ന് അധികൃതർ പുറത്തുവിട്ട വാർഷിക കണക്കുകള്‍ വ്യക്തമാക്കുന്നു.
സൗദി വിഷൻ 2030-ന്റെ ഭാഗമായി നടപ്പാക്കിയ ‘ദുയൂഫുറഹ്‌മാൻ’ സേവന പദ്ധതിയുടെ വിജയമാണ് ഈ ചരിത്രനേട്ടത്തിന് പിന്നില്‍.
സന്ദർശകരുടെ സംതൃപ്തി നിരക്കിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 2022-ല്‍ 57 ശതമാനമായിരുന്ന സംതൃപ്തി നിരക്ക് 2025-ല്‍ എത്തിയപ്പോള്‍ 88 ശതമാനമായി ഉയർന്നു. സേവന വികസനവും തീർത്ഥാടകർക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള സർക്കാരിന്റെ നിരന്തര ശ്രമങ്ങളുമാണ് ഈ പുരോഗതിക്ക് കാരണം.
2025-ല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ആകെ 1.95 കോടിയിലധികം ഹജ്ജ്-ഉംറ തീർത്ഥാടകരാണ് സൗദിയിലെത്തിയത്. ഇതില്‍ 1.803 കോടി പേർ ഉംറ നിർവഹിക്കാനെത്തിയവരും 15 ലക്ഷം പേർ ഹജ്ജ് തീർത്ഥാടകരുമാണ്. 2022-നെ അപേക്ഷിച്ച് ഉംറ തീർത്ഥാടകരുടെ എണ്ണത്തില്‍ 114 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹജ്ജ് തീർത്ഥാടകരില്‍ 91 ശതമാനവും ഉംറ തീർത്ഥാടകരില്‍ 94 ശതമാനവും ലഭിച്ച സേവനങ്ങളില്‍ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി.
തീർത്ഥാടകരുടെ യാത്രാനുഭവം സമ്പുഷ്ടമാക്കുന്നതിന്റെ ഭാഗമായി മക്കയിലും മദീനയിലുമായി 87 ചരിത്ര-പൈതൃക കേന്ദ്രങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇവയിലൂടെ 2025-ല്‍ 5.5 കോടിയിലധികം സന്ദർശനങ്ങളാണ് രേഖപ്പെടുത്തിയത്. കൂടാതെ, തീർത്ഥാടകർക്ക് സേവനം ചെയ്യാനായി 1.84 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരും രംഗത്തുണ്ടായിരുന്നു. ആഗോളതലത്തില്‍ അന്താരാഷ്ട്ര സന്ദർശകരെ സ്വീകരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ മക്ക അഞ്ചാം സ്ഥാനവും, ടൂറിസം പ്രകടന സൂചികയില്‍ മദീന ഏഴാം സ്ഥാനവും കരസ്ഥമാക്കി. ഡിജിറ്റല്‍ സേവനങ്ങളുടെ ഭാഗമായി 2025-ല്‍ ആകെ 1.503 കോടി വിസകളാണ് അനുവദിച്ചത്. ഇതില്‍ പാകിസ്ഥാൻ, ഇൻഡോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മുന്നില്‍.

