യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ ഭാര്യയും കാമുകനും ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിലായി. ആഗ്ര സ്വദേശിയായ ലോകേന്ദ്ര ആണ് മരിച്ചത്.
ഏപ്രില്‍ ഒന്നിന് കാണാതായ ലോകേന്ദ്രയുടെ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
ലോകേന്ദ്രയുടെ ഭാര്യയുമായി പ്രതിയായ മഹേഷിനുണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബന്ധത്തെ ലോകേന്ദ്ര എതിർത്തതോടെ ഭാര്യയും കാമുകനും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. മുഖം പൂർണ്ണമായും കത്തിനശിച്ച നിലയിലായിരുന്നെങ്കിലും കൈയിലെ സ്വന്തം പേരുള്ള ടാറ്റൂ കണ്ടാണ് മൃതദേഹം ലോകേന്ദ്രയുടേതാണെന്ന് പോലീസ് ഉറപ്പിച്ചത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മദ്യക്കുപ്പിയിലെ ക്യൂആർ കോഡ് പരിശോധിച്ച പോലീസ്, മദ്യം വിറ്റ കട കണ്ടെത്തി.
അവിടുത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലോകേന്ദ്രയോടൊപ്പം പ്രതികളായ മഹേഷും ധരംവീറും മദ്യം വാങ്ങുന്നത് വ്യക്തമായി. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യലിലാണ് പ്രതികള്‍ കുറ്റംസമ്മതിച്ചത്. ഭാര്യ നല്‍കിയ വിവരമനുസരിച്ച് മഹേഷും സുഹൃത്തും ലോകേന്ദ്രയെ മദ്യപിക്കാൻ ക്ഷണിച്ചു. തുടർന്ന് ആളൊഴിഞ്ഞ കൃഷിയിടത്തില്‍ വെച്ച് മദ്യപിച്ച ശേഷം ഇരുവരും ചേർന്ന് ലോകേന്ദ്രയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കുകയുമായിരുന്നു.

