തൃശൂർ: സ്വന്തം മക്കള്‍ക്ക് എലിവിഷം നല്‍കി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ചികിത്സയിലായിരുന്ന പ്രതി പൊലീസ് നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെട്ടു.
തമിഴ്നാട് സ്വദേശിയും പെരുമ്പിലാവ് ആനക്കല്ലില്‍ താമസക്കാരനുമായ മുത്തുവാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.
ആറ് വയസ്സുകാരി റിഥിക, ഏഴ് വയസ്സുകാരൻ റിഥിൻ എന്നിവർക്കാണ് പിതാവായ മുത്തു എലിവിഷം നല്‍കിയത്. ഇതിനുശേഷം ഇയാള്‍ സ്വയം വിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ മൂവരെയും ഉടൻ തന്നെ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ കഴിയവെയാണ് പ്രതി കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയത്. അതേസമയം, വിഷബാധയേറ്റ കുട്ടികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രതിക്കായി വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.

