ഐപിഎല്‍ 2026 സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസിന്റെ യുവ പേസർ അശോക് ശർമ്മ റെക്കോർഡ് ബുക്കില്‍ ഇടംപിടിച്ചു.
അഹമ്മദാബാദില്‍ രാജസ്ഥാൻ റോയല്‍സിനെതിരെ നടന്ന ആവേശകരമായ മത്സരത്തിലാണ് 23-കാരനായ താരം തന്റെ വേഗത കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. മത്സരത്തിന്റെ 16-ാം ഓവറിലെ അവസാന പന്തില്‍ മണിക്കൂറില്‍ 154 കിലോമീറ്റർ വേഗതയില്‍ പന്തെറിഞ്ഞ അശോക്, ആൻറിച്ച് നോർക്കിയയുടെ ഈ സീസണിലെ റെക്കോർഡ് മറികടന്നു. ഇതേ ഓവറില്‍ തന്നെ 150.7 കിലോമീറ്റർ വേഗതയിലും താരം പന്തെറിഞ്ഞിരുന്നു. 2022-ല്‍ കെകെആറിലൂടെ ഐപിഎല്ലിലെത്തിയ അശോകിനെ 2026 ലേലത്തില്‍ 90 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്.
അശോക് ശർമ്മയുടെ മിന്നും പ്രകടനം ചർച്ചയായെങ്കിലും മത്സരത്തില്‍ ആറ് റണ്‍സിന്റെ ആവേശകരമായ വിജയം രാജസ്ഥാൻ റോയല്‍സ് സ്വന്തമാക്കി. രാജസ്ഥാൻ ഉയർത്തിയ 211 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഗുജറാത്തിനായി സായ് സുദർശൻ 44 പന്തില്‍ 73 റണ്‍സുമായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഒമ്പത് ഫോറുകളും മൂന്ന് സിക്സറുകളും ഉള്‍പ്പെട്ടതായിരുന്നു സുദർശന്റെ ഇന്നിങ്സ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ, യശ്വസി ജയ്‌സ്വാളിന്റെയും ധ്രുവ് ജുറലിന്റെയും തകർപ്പൻ അർധ സെഞ്ച്വറികളുടെ കരുത്തിലാണ് 210 റണ്‍സ് അടിച്ചുകൂട്ടിയത്. ജയ്‌സ്വാള്‍ 36 പന്തില്‍ 55 റണ്‍സ് നേടിയപ്പോള്‍, 42 പന്തില്‍ അഞ്ച് സിക്‌സറുകളും അഞ്ച് ഫോറുകളുമടക്കം 75 റണ്‍സ് വാരിക്കൂട്ടിയ ജുറലാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ബൗളിംഗില്‍ അശോക് ശർമ്മ തിളങ്ങിയെങ്കിലും ബാറ്റിംഗിലെ ഒത്തിണക്കം രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

