കോഴിക്കോട്: മുക്കത്തെ ഇറച്ചിക്കടയില്‍ നിന്നും പണവും മൊബൈല്‍ ഫോണും കവർന്ന് കടന്നുകളഞ്ഞ തിരുവനന്തപുരം സ്വദേശിയായ മോഷ്ടാവ് 24 മണിക്കൂറിനകം പോലീസ് പിടിയിലായി.
മുക്കം മാർക്കറ്റില്‍ പ്രവർത്തിക്കുന്ന ഫെയ്മസ് കോഴിക്കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഇതേ കടയിലെ ജീവനക്കാരനായ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഗിരീഷ് ആണ് പ്രതി. കടയില്‍ സൂക്ഷിച്ചിരുന്ന 32,000 രൂപയും, സഹജീവനക്കാരനായ പശ്ചിമ ബംഗാള്‍ സ്വദേശിയുടെ വിലകൂടിയ മൊബൈല്‍ ഫോണും പേഴ്സും അടക്കം ഗിരീഷ് കവരുകയായിരുന്നു.
മോഷണത്തിന്റെ ദൃശ്യങ്ങള്‍ കടയിലെ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. മോഷണത്തിന് ശേഷം ഗിരീഷ് മുക്കത്തുനിന്നും മുങ്ങുകയായിരുന്നു. പ്രതി മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പോലീസ് പ്രധാനമായും അന്വേഷണം നടത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ പ്രതി എറണാകുളം ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി കണ്ടെത്തി. ലൊക്കേഷൻ കൃത്യമായി ട്രാക്ക് ചെയ്ത മുക്കം പോലീസ് സംഘം പ്രതിയെ പിന്തുടരുകയും എറണാകുളം അതിർത്തിയോട് ചേർന്നുള്ള കൂത്താട്ടുകുളത്ത് വെച്ച് ഇയാളെ വളയുകയുമായിരുന്നു. കൂത്താട്ടുകുളത്തെ മറ്റൊരു കടയില്‍ പുതിയ ജീവനക്കാരനായി ജോലിക്ക് കയറി ഒളിച്ചുതാമസിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് 24 മണിക്കൂറിനകം പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

