മുംബൈ: തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ അതിശക്തമായതോടെ മുംബൈ നഗരവും പ്രാന്തപ്രദേശങ്ങളും കനത്ത മഴയുടെ പിടിയിലായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ 200 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്.
കനത്ത മഴയെത്തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
മുലുണ്ഡ്, സാന്റാക്രൂസ്, എസ് വാർഡ് ഓഫീസ്, അന്ധേരി, പവായ് തുടങ്ങിയ പ്രദേശങ്ങളില്‍ 200 മുതല്‍ 218 മില്ലിമീറ്റർ വരെ മഴയാണ് ലഭിച്ചത്. തുടർച്ചയായ ദിവസങ്ങളില്‍ പെയ്യുന്ന ഈ പേമാരി മുംബൈയുടെ സാധാരണ ജീവിതത്തെ താളം തെറ്റിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ ഭാഗികമായി മുങ്ങി. പ്രധാന റോഡുകളിലുണ്ടായ കനത്ത വെള്ളക്കെട്ട് നഗരത്തെ ഗതാഗതക്കുരുക്കിലേക്ക് തള്ളിവിട്ടു. മഴക്കെടുതികളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
ലോകകപ്പ് തോല്‍വിക്ക് പിന്നാലെ സെനഗല്‍ ടീമില്‍ പൊട്ടിത്തെറി; വിരമിക്കല്‍ പ്രഖ്യാപിച്ച് പാപെ ഗ്വെയെ
മുംബൈയ്ക്ക് പുറമെ താനെ, പല്‍ഘർ, റായ്ഗാഡ് എന്നീ ജില്ലകളിലും വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലും തീരദേശ മേഖലകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

