കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ എൻഡിഎയില്‍ സമ്മർദ്ദം ശക്തമാക്കി ജെഡിയു. മുതിർന്ന നേതാവായ നിതീഷ് കുമാറിനെ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയായി നിയമിക്കണമെന്ന ആവശ്യവുമായി ജെഡിയു എംഎല്‍എ പങ്കജ് മിശ്ര രംഗത്തെത്തി.
കേന്ദ്രമന്ത്രിയായും ഇരുപത് വർഷത്തോളം ബിഹാർ മുഖ്യമന്ത്രിയായും മികച്ച ഭരണപരിചയമുള്ള നിതീഷ് കുമാർ നിലവില്‍ അവശേഷിക്കുന്ന ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാവാണെന്നും അദ്ദേഹത്തിന് ഈ പദവി നല്‍കിയാല്‍ ബിഹാറിലെ ജനങ്ങള്‍ വലിയ സന്തോഷത്തിലാകുമെന്നും എംഎല്‍എ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് നിലവില്‍ രാജ്യസഭാംഗമായി തുടരുന്ന അദ്ദേഹത്തിന് ദേശീയ തലത്തില്‍ അർഹിക്കുന്ന പരിഗണന നല്‍കണമെന്നാണ് പാർട്ടിയുടെ മുഖ്യ ആവശ്യം.
ശ്രദ്ധേയമായ കാര്യം, ഇതേ ആവശ്യവുമായി ആർജെഡിയും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു എന്നതാണ്. നിതീഷ് കുമാറിന് കേന്ദ്ര സർക്കാരില്‍ നിർണായകമായ ഉത്തരവാദിത്തങ്ങള്‍ നല്‍കണമെന്ന് ആർജെഡി നേതാവ് മുകേഷ് റോഷൻ ആവശ്യപ്പെട്ടിരുന്നു. കൃഷിയോ റെയില്‍വേയോ പോലെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതല നല്‍കി അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയാക്കണമെന്നാണ് ആർജെഡിയും നിർദ്ദേശിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട ചർച്ചകള്‍ സജീവമായി നടക്കുന്ന സാഹചര്യത്തില്‍, ബിഹാറിലെ ഇരു പാർട്ടികളും ഒരേ ആവശ്യമുന്നയിക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചർച്ചകള്‍ക്കാണ് വഴിയൊരുക്കുന്നത്.

