ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ താൻ തീരുമാനിച്ചാല്‍ ഇസ്രയേല്‍ അത് അനുസരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ടൈം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാൻ എന്ത് പറയുന്നോ അത് അവർ ചെയ്യും’ എന്നായിരുന്നു ഇസ്രയേലിന്റെ നിലപാടിനെക്കുറിച്ച് ട്രംപിന്റെ പ്രതികരണം.
അമേരിക്ക യുദ്ധം നിർത്തിയാല്‍ ഇസ്രയേലും പിന്മാറുമെന്ന് ട്രംപ് ഉറപ്പിച്ചു പറയുന്നു. ഇസ്രയേല്‍ ഒരു നല്ല ടീം പ്ലയർ ആണെന്നും, പ്രകോപനപരമായ സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ തന്റെ നിർദ്ദേശം അവർ മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ യുദ്ധത്തിന് പിന്നാലെ അമേരിക്കയില്‍ ട്രംപിന്റെ ജനപ്രീതി കുറഞ്ഞതായാണ് റിപ്പോർട്ടുകള്‍. ഈ സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള വഴികള്‍ ട്രംപും ഉപദേഷ്ടാക്കളും തേടുകയാണ്. എന്നാല്‍ ഇറാൻ ചർച്ചകള്‍ക്ക് വഴങ്ങാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
നേരത്തെ നെതന്യാഹുവുമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കൂ എന്ന് പറഞ്ഞിരുന്ന ട്രംപ്, ഇപ്പോള്‍ കൂടുതല്‍ കർക്കശമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇറാനെതിരായ നീക്കത്തിന് ട്രംപിനെ പ്രേരിപ്പിച്ചത് നെതന്യാഹുവാണെന്ന് ടൈം മാസിക റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, അമേരിക്കയുടെ പിന്തുണയില്ലാതെ ഇസ്രയേലിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരിയില്‍ ആക്രമണ വിവരങ്ങള്‍ ചോർന്നതില്‍ പ്രകോപിതനായ ട്രംപ് ഓപ്പറേഷൻ നിർത്തിവെക്കാൻ ആലോചിച്ചിരുന്നതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

