സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഗ്രാമങ്ങളുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാൻ ഒരുകാലത്ത് ചുമതലയേറ്റിരുന്ന പരമ്പരാഗത കാവല്‍സംഘമായ 'അല്‍-അസ്സാഹ്' വീണ്ടും സജീവമായിരിക്കുന്നു.
അല്‍-ബാഹയിലെ ഒൻപതാമത് ‘അല്‍-അതാവില’ പൈതൃക മേളയിലാണ് ഇവരുടെ ചരിത്രപരമായ തിരിച്ചുവരവ് സന്ദർശകരുടെ മനംകവരുന്നത്.
അച്ചടക്കത്തോടെയുള്ള സൈനിക മാർച്ചുകളും താളബദ്ധമായ വിളികളും കർക്കശമായ വിസില്‍ ശബ്ദങ്ങളും സന്ദർശകരെ പ്രദേശത്തിന്റെ പഴയകാല ജീവിതത്തിലേക്ക് തിരികെ കൊണ്ടുപോകുകയാണ്. ഗ്രാമങ്ങളുടെ കാവലാളുകളായിരുന്ന അല്‍-അസ്സാഹിന്റെ ജീവിതവും ചുമതലകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ഈ പുനരാവിഷ്‌കാരങ്ങള്‍ മേളയിലെ ഏറ്റവും വലിയ ജനശ്രദ്ധ ആകർഷിക്കുന്ന പരിപാടികളിലൊന്നായി മാറി. ചരിത്രസത്യസന്ധത നിലനിർത്തുന്നതിനായി ഒലീവ് പച്ച നിറത്തിലുള്ള പാന്റും ഷർട്ടും ബെല്‍റ്റും ഗുത്‌റയും സൈനിക ബൂട്ടുകളും സർക്കാർ നല്‍കിയിരുന്ന തോക്കുകളും ഉള്‍പ്പെടുന്ന ഔദ്യോഗിക വേഷങ്ങള്‍ അതേ രൂപത്തില്‍ സംഘാടകർ പുനർനിർമിച്ചിട്ടുണ്ട്. ചരിത്രത്തിന്റെ കാവല്‍ക്കാരുമായി ചിത്രങ്ങള്‍ പകർത്താനും അവരുടെ പങ്ക് അടുത്തറിയാനും വലിയ ആവേശത്തോടെയാണ് സന്ദർശകർ എത്തുന്നത്.
അല്‍-അസ്സാഹിന്റെ പ്രകടനങ്ങള്‍ക്ക് പുറമേ എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന നിരവധി സാംസ്‌കാരിക വിനോദ പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത കലാരൂപങ്ങള്‍, കുടുംബസൗഹൃദ വിനോദങ്ങള്‍ എന്നിവയിലൂടെ അല്‍-ബാഹയുടെ സമ്പന്നമായ പൈതൃകമാണ് മേള അവതരിപ്പിക്കുന്നത്. ചരിത്രവും പ്രകൃതിയും ജീവിച്ചിരിക്കുന്ന പാരമ്പര്യങ്ങളും ഒരുമിക്കുന്ന സാംസ്‌കാരിക കേന്ദ്രമായി അല്‍-ബാഹയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനൊപ്പം പ്രദേശത്തിന്റെ സാംസ്‌കാരിക വ്യക്തിത്വം സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായും ഈ പൈതൃക മേള ഏറെ ശ്രദ്ധേയമാകുകയാണ്.

