യുവാവിന്റെ കണ്ണിലേക്ക് പെപ്പർ സ്പ്രേ അടിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിയില്‍ നഷ്ടപരിഹാരം വിധിച്ച് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.
ചിറയിൻകീഴ് സ്വദേശിയായ ശ്രീനാഥ് എന്ന യുവാവിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടത്. മനുഷ്യാവകാശ കമ്മീഷന്റെ കർശന നിർദേശത്തെത്തുടർന്നാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. പെപ്പർ സ്പ്രേ പ്രയോഗിച്ച ചിറയിൻകീഴ് സ്റ്റേഷനിലെ എസ്.ഐ സുമേഷ് ലാലില്‍ നിന്ന് ഈ തുക ഈടാക്കണമെന്നും ഉത്തരവില്‍ പ്രത്യേകം നിർദേശമുണ്ട്.
2023 ഒക്ടോബർ 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട വിവാഹമോചന കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനിടെ, ഭാര്യയുടെ ഫോണിലേക്ക് സന്ദേശം അയച്ചെന്നാരോപിച്ച് ശ്രീനാഥിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്റ്റേഷനില്‍ വെച്ച് എസ്.ഐ സുമേഷ് ലാല്‍ തന്നെ ക്രൂരമായി മർദ്ദിക്കുകയും കണ്ണിലേക്ക് പെപ്പർ സ്പ്രേ അടിക്കുകയുമായിരുന്നുവെന്ന് ശ്രീനാഥ് പരാതിപ്പെട്ടു. സംഭവത്തില്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ എസ്.ഐയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും അതിക്രമവും ഉണ്ടായതായി സ്ഥിരീകരിച്ചിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍, മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇക്കഴിഞ്ഞ മാർച്ച് 15-നാണ് പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ കർശന നടപടി വേണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ നിലപാട് സർക്കാർ അംഗീകരിക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക എസ്.ഐയില്‍ നിന്ന് ഈടാക്കാനുള്ള തീരുമാനം സംസ്ഥാന പൊലീസിന് നല്‍കുന്ന ശക്തമായ മുന്നറിയിപ്പുകൂടിയാണ്.

