ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രണ്ടു മാസത്തിനകം പരീക്ഷണാടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.
മുരളീധരൻ അറിയിച്ചു. ഒരു വർഷത്തോളം പരീക്ഷണാടിസ്ഥാനത്തില്‍ ഇത് പ്രവർത്തിപ്പിച്ചു നോക്കുമെന്നും, ഇതിനർത്ഥം സന്നദ്ധ സംഘടനകളോ വ്യക്തികളോ നല്‍കുന്ന പൊതിച്ചോറ് വിതരണം പൂർണ്ണമായി തടയുമെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ മന്ത്രി വ്യക്തത വരുത്തിയത്.
ബാനറും രാഷ്ട്രീയ പാർട്ടി കൊടികളും വെച്ച് ആശുപത്രി പരിസരത്ത് ഭക്ഷണം നല്‍കാൻ അനുവദിക്കില്ലെന്ന മന്ത്രിയുടെ മുൻ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഡിവൈഎഫ്‌ഐയെയും മറ്റ് സംഘടനകളെയും ലക്ഷ്യമിട്ടുള്ള പരാമർശത്തിനെതിരെ എല്‍ഡിഎഫ്, ബിജെപി നേതാക്കള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ആശുപത്രിയുടെ അകത്ത് ഉത്തരവാദിത്തം സർക്കാരിനാണെന്നും രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്നുമായിരുന്നു മന്ത്രി മുൻപ് ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ പ്രതിഷേധങ്ങളും വിവാദങ്ങളും ചൂടുപിടിച്ചതോടെയാണ് ആരോഗ്യ മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സ്ഥലം കൈയ്യേറിയുള്ള ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട സാഹചര്യമാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും, അത് പൊതുവായ കാര്യമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

