നിയമസഭയിലെ കലുഷിതമായ അന്തരീക്ഷത്തിനും തനിക്കെതിരെ ഉയർന്ന കടുത്ത വിമർശനങ്ങള്‍ക്കും പിന്നാലെ തുറന്ന പ്രതികരണങ്ങളുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്.
കുട്ടനാട് അവധി വിവാദം, ഉമാ തോമസ്, മുൻമന്ത്രി കെ. രാജൻ എന്നിവരുമായി ബന്ധപ്പെട്ടുണ്ടായ സഭാ വിവാദങ്ങളിലാണ് സ്പീക്കർ വാർത്താസമ്മേളനത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയത്. നിയമസഭയിലേത് അതീവ ശേഷിയുള്ള പവർഫുള്‍ മൈക്കുകളാണെന്നും, അതുകൊണ്ടുതന്നെ ഔദ്യോഗികമായി അല്ലാതെ പറയുന്ന പല കാര്യങ്ങളും അതിലൂടെ കേള്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്വന്തം സീറ്റിലിരുന്ന് സംസാരിക്കുന്ന കാര്യങ്ങള്‍ മാത്രമേ സഭയുടെ ഔദ്യോഗിക രേഖകളില്‍ വരൂ എന്നും, മൈക്ക് ഓഫ് ആകുമ്പോള്‍ പലരും എന്തെല്ലാം പറയാറുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സഭയില്‍ താൻ നടത്തിയ ചില പരാമർശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി തങ്ങള്‍ക്കെതിരെ ഉപയോഗിക്കപ്പെടുന്നുവെന്ന കെ. രാജന്റെ ആരോപണത്തിനും സ്പീക്കർ കൃത്യമായ മറുപടി നല്‍കി. മുൻമന്ത്രിയായ കെ. രാജനെ താൻ എപ്പോഴും സഭയില്‍ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ എന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. സഭയുടെ നടുത്തളത്തില്‍ ചിലർ ‘ഓളം വെട്ടി നടക്കുന്നു’ എന്ന് താൻ വിമർശിച്ചത് കോണ്‍ഗ്രസ് എംഎല്‍എ ഉമാ തോമസിനെ ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉമാ തോമസ് അവരുടെ കൃത്യമായ സീറ്റില്‍ തന്നെയാണ് ഇരുന്നിരുന്നത്. അവരുടെ മുന്നിലൂടെ അനാവശ്യമായി നടന്നുപോയ ചില അംഗങ്ങളെയാണ് താൻ നിയന്ത്രിക്കാൻ ശ്രമിച്ചതെന്നും, സഭയിലെ ഏറ്റവും മികച്ച ജനപ്രതിനിധികളില്‍ ഒരാളാണ് ഉമാ തോമസെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
അദാനിയുടെ ഓഹരി കച്ചവടം മുഖ്യമന്ത്രി അറിയാത്തത് അവിശ്വസനീയമാണ്; എം.വി. ഗോവിന്ദൻ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വലിയ രാഷ്ട്രീയ തർക്കങ്ങളിലും സ്പീക്കർ തന്റെ നിലപാട് വ്യക്തമാക്കി. വിഴിഞ്ഞം വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ എല്ലാ കാര്യങ്ങളും കൃത്യമായി അറിയണമെന്നും സംസ്ഥാന സർക്കാരിനെ ഇരുട്ടില്‍ നിർത്തിക്കൊണ്ട് ഒന്നും ചെയ്യാൻ പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുൻപ് ഒരു നിശ്ചിത കാലഘട്ടത്തിലേക്ക് നല്‍കിയ സർക്കാർ ഭൂമി ചില സ്വകാര്യ വ്യക്തികളുടെയോ കമ്പനികളുടെയോ കൈകളില്‍ മാത്രം അന്യാധീനപ്പെട്ടു പോകുന്നത് ശരിയല്ല. കരാർ വ്യവസ്ഥകള്‍ പൂർണ്ണമായും പാലിച്ചുകൊണ്ട് മാത്രമേ പദ്ധതികള്‍ മുന്നോട്ട് പോകാവൂ എന്ന് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ താൻ പൂർണ്ണമായും വിശ്വസിക്കുന്നുവെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

