സംസ്ഥാനത്ത് ചൂട് കടുക്കുന്നതിനിടയിലും വടക്കൻ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവില്‍ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍, പ്രത്യേകിച്ച് വ്യാഴാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മഴ പ്രവചനമുണ്ടെങ്കിലും പകല്‍ സമയങ്ങളില്‍ ചൂടിന് വലിയ കുറവുണ്ടാകില്ലെന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ഉയർന്ന താപനില കാരണം സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. വടക്കൻ ജില്ലകളില്‍ മഴ ലഭിക്കുമെങ്കിലും മറ്റ് ജില്ലകളില്‍ ചൂട് തുടരാനാണ് സാധ്യത.

