കുവൈത്ത്: സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ ശമ്പള വിതരണത്തില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മുന്നറിയിപ്പ് നല്‍കി.
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അതോറിറ്റി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശമ്പളം വൈകിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ഇത് ഭരണകൂടത്തിന്റെ 'റെഡ് ലൈൻ' ആണെന്നും അധികൃതർ വ്യക്തമാക്കി. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ഫയലുകള്‍ സസ്‌പെൻഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നിയമനടപടികള്‍ സ്വീകരിക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സർക്കാർ പ്രതിബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കുവൈറ്റിലെ അല്‍ ജഹ്‌റ ഗവർണറേറ്റില്‍ പ്രധാന ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതിനെ തുടർന്ന് വിവിധയിടങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചു. ശനിയാഴ്ച രാത്രിയോടെയാണ് സാങ്കേതിക തകരാർ സംഭവിച്ചതെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഗവർണറേറ്റിലെ ചില ഭാഗങ്ങളെയാണ് ഈ തടസ്സം ബാധിച്ചത്.
വിവരമറിഞ്ഞ ഉടൻ തന്നെ മന്ത്രാലയത്തിന്റെ എമർജൻസി ടീമുകള്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ പൂർത്തിയാക്കി വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കുന റിപ്പോർട്ട് ചെയ്തു. ഇറാൻ-ഇസ്രയേല്‍ സംഘർഷവുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങള്‍ വീണ് നേരത്തെ ചില പവർ ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതികൂല സാഹചര്യത്തോട് സഹകരിക്കുന്ന ജനങ്ങള്‍ക്ക് അധികൃതർ നന്ദി അറിയിച്ചു.

