കൊച്ചി: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി സി.പി.
ജോണ്‍. സ്ത്രീകളുടെ ദാരിദ്ര്യത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും തന്റെ വാക്കുകള്‍ വിവാദമുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ എന്താണ് പറഞ്ഞതെന്ന് ആർക്കെങ്കിലും വ്യക്തത വേണമെങ്കില്‍ തന്നോട് നേരിട്ട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
യാത്ര ചെയ്യാൻ പോലും സാമ്പത്തിക ശേഷിയില്ലാത്ത നിരവധി സ്ത്രീകള്‍ സമൂഹത്തിലുണ്ട്. അത് മനസ്സിലാക്കാൻ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നതാണ് സങ്കടകരം. കേരളത്തിലെ ജനങ്ങള്‍ ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും സ്ത്രീകളുടെ യഥാർത്ഥ അവസ്ഥയെക്കുറിച്ചാണ് സംസാരിച്ചതെന്നും സി.പി. ജോണ്‍ കൂട്ടിച്ചേർത്തു.
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് സർക്കാർ അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയ്ക്കിടെ സ്ത്രീകള്‍ ബസുകളില്‍ തള്ളിക്കയറുന്നതിനെക്കുറിച്ച് മന്ത്രി പരാമർശം നടത്തിയത്. പണമില്ലാത്തതിനാല്‍ സ്ത്രീകള്‍ കെ.എസ്.ആർ.ടി.സി ബസുകളില്‍ തള്ളിക്കയറുമ്പോള്‍, മക്കളെ ഫീസ് നല്‍കി സ്വകാര്യ സ്കൂളുകളിലാണ് പഠിപ്പിക്കുന്നതെന്നും, അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പകരം സർക്കാർ ആശുപത്രികളുടെ വരാന്തകളില്‍ കിടക്കേണ്ടി വരുന്ന ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതാണെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഈ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

