ഇന്ത്യൻ ടി20 ടീമില്‍ അപ്രതീക്ഷിത നായകമാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ മാറ്റി, പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ആലോചന. ഐപിഎല്ലിലെ മോശം ബാറ്റിംഗ് ഫോമും വിട്ടുമാറാത്ത പരിക്കുകളുമാണ് സൂര്യകുമാറിന് തിരിച്ചടിയാകുന്നത്. ടീമിനെ വിജയങ്ങളിലേക്ക് നയിക്കുമ്പോഴും വ്യക്തിഗത മികവില്‍ സൂര്യകുമാർ പിന്നോട്ടുപോകുന്നത് സെലക്ടർമാരെ ഗൗരവമായി ചിന്തിപ്പിക്കുന്നുണ്ട്.
രോഹിത് ശർമ്മയുടെ വിരമിക്കലിന് ശേഷം സൂര്യകുമാറിന് കീഴില്‍ ഇന്ത്യ ഒരു ടി20 പരമ്പര പോലും തോറ്റിട്ടില്ല. ഏഷ്യാ കപ്പിലും ലോകകപ്പിലും ഇന്ത്യ കിരീടം നിലനിർത്തിയെങ്കിലും നിർണ്ണായക മത്സരങ്ങളില്‍ സൂര്യയുടെ ബാറ്റിംഗില്‍ ഉണ്ടായ മങ്ങല്‍ വലിയ ചർച്ചയായിരുന്നു. ഈ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യൻസിനായി പത്ത് മത്സരങ്ങളില്‍ നിന്ന് 195 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. കൈത്തണ്ടയിലെ പരിക്ക് മൂലം കടുത്ത വേദന സഹിച്ചാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നതെന്ന റിപ്പോർട്ടുകളും സൂര്യയെ ടീമില്‍ നിലനിർത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടാക്കുന്നുണ്ട്.
അതേസമയം, ഏറെക്കാലമായി ടി20 ടീമിന് പുറത്തായിരുന്ന ശ്രേയസ് അയ്യരുടെ ഉജ്ജ്വല തിരിച്ചുവരവാണ് ക്രിക്കറ്റ് ലോകം കാണുന്നത്. ഇത്തവണ പഞ്ചാബ് കിംഗ്സിനെ നയിക്കുന്ന ശ്രേയസ് ബാറ്റിംഗിലും നായകനെന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ ഏഴ് മത്സരങ്ങളില്‍ ആറിലും ടീമിനെ ജയിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 2028-ലെ ലോകകപ്പും ഒളിംപിക്സും മുന്നില്‍ക്കണ്ട് ടീമിനെ ഉടച്ചുവാർക്കാനുള്ള അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നീക്കത്തില്‍ ശ്രേയസിന് വലിയ മുൻതൂക്കമുണ്ട്. ഐപിഎല്ലിന് ശേഷമുള്ള അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ ശ്രേയസ് അയ്യർ ഇന്ത്യയെ നയിക്കാനാണ് സാധ്യതയേറുന്നത്.

