ഐപിഎല്ലില്‍ തുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തോല്‍വിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ റുതുരാജ് ഗെയ്‌ക്വാദ് രംഗത്ത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 43 റണ്‍സിന് അടിയറവ് പറഞ്ഞതോടെയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സീസണിലെ തോല്‍വികളില്‍ ഹാട്രിക് പൂർത്തിയാക്കിയത്. ആർസിബി മുന്നോട്ടുവെച്ച 251 റണ്‍സെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 19.4 ഓവറില്‍ 207 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
മത്സരശേഷം സംസാരിക്കവെ, ടീമിന് മികച്ച തുടക്കം നല്‍കുന്നതില്‍ താൻ പരാജയപ്പെട്ടതാണ് തോല്‍വിക്ക് പ്രധാന കാരണമെന്ന് റുതുരാജ് തുറന്നുപറഞ്ഞു. മൂന്ന് പന്തില്‍ വെറും ഏഴ് റണ്‍സെടുത്ത് പുറത്തായ തനിക്ക് ടോപ്പ് ഓർഡറില്‍ കൂടുതല്‍ റണ്‍സ് നേടാമായിരുന്നുവെന്നും, ക്യാപ്റ്റൻ എന്ന നിലയില്‍ ഈ തോല്‍വിയില്‍ താൻ മറ്റാരെയും കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സമ്മർദ്ദഘട്ടത്തിലും പൊരുതി നോക്കിയ സർഫറാസ് ഖാൻ, പ്രശാന്ത് വീർ, ജാമി ഓവർട്ടണ്‍, ശിവം ദുബെ എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തെ നായകൻ പ്രശംസിക്കുകയും ചെയ്തു. അവർ മികച്ച രീതിയില്‍ പോരാടിയെന്നും ടോപ്പ് ഓർഡറില്‍ താൻ കുറച്ചുകൂടി പിന്തുണ നല്‍കിയിരുന്നെങ്കില്‍ കളി ജയിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീസണിന്റെ തുടക്കം മുതല്‍ കടുത്ത തിരിച്ചടികളാണ് ചെന്നൈ നേരിട്ടുകൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനോടും രണ്ടാം പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്‌സിനോടും ചെന്നൈ പരാജയപ്പെട്ടിരുന്നു. തുടർച്ചയായ മൂന്ന് വൻ തോല്‍വികളോടെ പോയിന്റ് പട്ടികയില്‍ സിഎസ്കെ ഏറ്റവും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മറുവശത്ത്, തകർപ്പൻ ജയത്തോടെ ആർസിബി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറുകയും ചെയ്തു.

