തൃശ്ശൂരില്‍ ബിജെപി വോട്ടർമാർക്ക് കിറ്റുകളും സാരിയും പണവും വിതരണം ചെയ്‌തെന്ന വിവാദത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ.
പ്രതാപൻ. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പിആർ ഏജൻസിയാണ് ഇതിന് പിന്നിലെന്നും ബിജെപിയുടെ വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി സാരി വിതരണത്തിനായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു. “ഉത്തരേന്ത്യയില്‍ കണ്ടുവരുന്ന വോട്ട് കച്ചവടം കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഞെട്ടിക്കുന്നതാണ്,” പ്രതാപൻ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചില നിരീക്ഷകരും പൊലീസും ബിജെപിയെ സഹായിക്കുകയാണെന്നും ടി.എൻ. പ്രതാപൻ ആരോപിച്ചു. ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായി ചെറുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട ബിജെപി സ്ഥാനാർത്ഥി അനീഷ് കുമാർ ജാള്യത മറയ്ക്കാനാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്നും, മണലൂരില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

