പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ഊർജ്ജ വിതരണത്തില്‍ തടസ്സങ്ങള്‍ നേരിട്ടതോടെ, ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വൻതോതില്‍ വർധിപ്പിച്ചു.
ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് മാർച്ചില്‍ റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതിയില്‍ 90 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഉണ്ടായത്. യുദ്ധ പശ്ചാത്തലത്തില്‍ ഹോർമുസ് കടലിടുക്ക് അടച്ചതോടെ എല്‍പിജി ഇറക്കുമതിയില്‍ 40 ശതമാനം കുറവുണ്ടായെങ്കിലും, റഷ്യയില്‍ നിന്നുള്ള വർധിച്ച വിതരണം ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി. അമേരിക്ക പ്രഖ്യാപിച്ച മുപ്പത് ദിവസത്തെ ഇളവാണ് റഷ്യൻ എണ്ണയുടെ ലഭ്യത ഉയരാൻ പ്രധാന കാരണമായത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇറക്കുമതി നയം പുനഃക്രമീകരിക്കുകയായിരുന്നു. റഷ്യക്ക് പുറമെ അംഗോള, ഗാബണ്‍ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും വർധിപ്പിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി മറികടക്കാൻ സൗദി അറേബ്യയും യുഎഇയും പൈപ്പ്‌ലൈനുകള്‍ വഴി വിതരണം ഭാഗികമായി വഴിതിരിച്ചുവിട്ടു. ഇന്ത്യൻ കപ്പലുകള്‍ക്ക് സഞ്ചരിക്കാൻ ഇറാൻ അനുമതി നല്‍കിയത് വിതരണ ശൃംഖല പൂർണ്ണമായും തകരാതിരിക്കാൻ സഹായിച്ചു.
റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഏപ്രിലിലും തുടരുന്നതിനൊപ്പം വെനിസ്വേലയില്‍ നിന്നുള്ള എണ്ണയും ഈ മാസം മുതല്‍ ഇന്ത്യയിലെത്തിത്തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഖത്തറില്‍ നിന്നുള്ള എല്‍എൻജി വിതരണത്തില്‍ 92 ശതമാനത്തിന്റെ വൻ ഇടിവുണ്ടായ സാഹചര്യത്തില്‍ അമേരിക്ക, ഒമാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യ ഇപ്പോള്‍ പ്രധാനമായും ആശ്രയിക്കുന്നത്. വരും മാസങ്ങളില്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങാനുള്ള സാധ്യതകളും ഇന്ത്യ സജീവമായി പരിഗണിക്കുന്നുണ്ട്.

