ബീഹാറിലെ ബക്‌സർ ജില്ലയില്‍ പരീക്ഷാ പേപ്പറുകള്‍ മഴവെള്ളത്തില്‍ ഒഴുകിനടക്കുന്നതായി പ്രചരിച്ച വീഡിയോ ദൃശ്യങ്ങളില്‍ വിശദീകരണവുമായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് രംഗത്ത്.
വീഡിയോയില്‍ കാണുന്നത് അധികൃതരുടെ അശ്രദ്ധയല്ലെന്നും, ശക്തമായ മഴയ്ക്കിടെ പരീക്ഷാ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനിടെ സംഭവിച്ച കാര്യമാണെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം സുഗമമായി നടന്നുവെന്നും വകുപ്പ് അറിയിച്ചു.
വെള്ളക്കെട്ടുള്ള സ്കൂള്‍ പരിസരത്ത് പരീക്ഷാ പേപ്പറുകളുടെ കെട്ടുകള്‍ കിടക്കുന്നതും അവ മാറ്റാൻ ചിലർ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. 9, 10, 12 ക്ലാസുകളിലെ ചോദ്യപ്പേപ്പറുകളാണ് നശിച്ചതെന്ന തരത്തിലായിരുന്നു പ്രചാരണം. രാജ്യത്ത് വിവിധ പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ ഈ വീഡിയോ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചു. എന്നാല്‍ ചോദ്യപ്പേപ്പറുകളും ഉത്തരക്കടലാസുകളും പൂർണ്ണമായും സുരക്ഷിതമാണെന്നും പരീക്ഷകള്‍ തടസ്സപ്പെട്ടിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
അയോധ്യ ക്ഷേത്രക്കൊള്ള! പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം സിബിഐക്ക് വിടാൻ ആലോചന
സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണം ഇപ്രകാരമാണ്: പരീക്ഷാ സാമഗ്രികള്‍ ജൂണ്‍ 27-ഓടെ തന്നെ ജില്ലയില്‍ എത്തിച്ചിരുന്നു. ബക്‌സറിലെ എം.പി. ഹൈസ്‌കൂളില്‍ ജൂണ്‍ 28-ന് നടന്ന പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ മുൻനിർത്തി, കരുതല്‍ നടപടിയായി പരീക്ഷാ സാമഗ്രികള്‍ രാജ്കിയ ബുനിയാദി വിദ്യാലയത്തിലേക്ക് മാറ്റി സൂക്ഷിച്ചു. ജൂണ്‍ 30-നാണ് വിവിധ സ്കൂളുകള്‍ക്കായി ഈ സാമഗ്രികള്‍ വിതരണം ചെയ്യാൻ തുടങ്ങിയത്.
പരീക്ഷാ സാമഗ്രികളുടെ പാക്കറ്റുകള്‍ തരംതിരിച്ച് വാഹനങ്ങളില്‍ കയറ്റുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തത്. ഈ വിതരണ പ്രക്രിയയ്ക്കിടെ പകർത്തിയ ദൃശ്യങ്ങളാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പിനെ അപകീർത്തിപ്പെടുത്താനായി സാമൂഹികവിരുദ്ധ ശക്തികള്‍ ബോധപൂർവ്വം വ്യാജവാർത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു.

