ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യെ അപമാനിക്കാൻ ഡിഎംകെയും ബിജെപിയും സംയുക്തമായി ശ്രമിക്കുന്നതായി പാർട്ടി നേതാവ് ആദവ് അർജുനയുടെ ആരോപണം.
വിജയ്‌യെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ വരാനിരിക്കുന്ന ഒരു രാഷ്ട്രീയ ചിത്രം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറത്തിറങ്ങാനിരിക്കുന്ന ഈ ചിത്രം വിജയ്‌യെ ലക്ഷ്യം വെച്ചുള്ളതാണെന്നും രാഷ്ട്രീയ മുതലെടുപ്പിനായി ഇത്തരം നീക്കങ്ങള്‍ അനുവദിക്കില്ലെന്നും ആദവ് അർജുന മുന്നറിയിപ്പ് നല്‍കി. “ഈ ചിത്രം ഒരു ദിവസം പോലും തിയറ്ററില്‍ ഓടില്ല. വിജയ്‌യുടെ സിനിമകള്‍ക്കും ടീസറുകള്‍ക്കും ലഭിക്കുന്ന വമ്പിച്ച സ്വീകാര്യത എല്ലാവർക്കും അറിയാവുന്നതാണ്. അത്രയും സ്വാധീനമുള്ള നേതാവിനെതിരെ ഇത്തരം സിനിമകള്‍ നിർമ്മിക്കാൻ ആരാണ് അധികാരം നല്‍കിയത്?” എന്നും അദ്ദേഹം ചോദിച്ചു. വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകൻ’ റിലീസിനായി വെല്ലുവിളികള്‍ നേരിടുമ്പോള്‍, അദ്ദേഹത്തെ അധിക്ഷേപിക്കുന്ന ചിത്രം എങ്ങനെ പുറത്തിറങ്ങുമെന്ന് ആദവ് ചോദിച്ചു.
കൂടാതെ, രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്ന വിജയ് നല്‍കിയ സത്യവാങ്മൂലത്തിലെ വൈരുദ്ധ്യങ്ങളും ഇപ്പോള്‍ വലിയ ചർച്ചയാവുകയാണ്. തിരുച്ചിറപ്പള്ളിയില്‍ നല്‍കിയ പത്രികയില്‍ തനിക്കെതിരെ രണ്ട് ക്രിമിനല്‍ കേസുകളുണ്ടെന്ന് വെളിപ്പെടുത്തിയ വിജയ്, പെരമ്പൂരിലെ പത്രികയില്‍ കേസുകളൊന്നുമില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വൈരുദ്ധ്യം രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുന്നുണ്ട്. ഇതിനിടയിലാണ് സിനിമയുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളും ടിവികെ നേതാവ് ഉയർത്തിയിരിക്കുന്നത്. കേവലം രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ വിജയ്‌യെ വേട്ടയാടാനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നതെന്നാണ് ആദവ് അർജുനയുടെ പക്ഷം.

