മ്യൂണിക്കില്‍ നടന്ന ഐഎസ്‌എസ്‌എഫ് (ISSF) ലോകകപ്പില്‍ വനിതകളുടെ 25 മീറ്റർ പിസ്റ്റള്‍ ഇനത്തില്‍ ലോക റെക്കോർഡോടെ സ്വർണം നേടി ഇന്ത്യയുടെ ഇരുപത്തിയൊന്നുകാരിയായ ഷൂട്ടർ ഇഷ സിങ്.
മേയ് 28-ന് നടന്ന ആവേശകരമായ ഫൈനലില്‍ 50-ല്‍ 43 ഹിറ്റുകള്‍ നേടിയാണ് ഇഷ സ്വർണ്ണമെഡല്‍ സ്വന്തമാക്കിയത്. സീനിയർ, ജൂനിയർ തലങ്ങളില്‍ ഈ ഇനത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.
പാരീസ് ഒളിമ്പിക്സ് ചാമ്പ്യൻ യാങ് ജി-ഇൻ ഉള്‍പ്പെടെയുള്ള ലോകോത്തര താരങ്ങളെ പിന്നിലാക്കിയാണ് ഇഷയുടെ ഈ സമാനതകളില്ലാത്ത നേട്ടം. ഈ സീസണിലെ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ്ണമാണിത്. ഈ വിജയത്തോടെ റോമില്‍ നടക്കുന്ന ഐഎസ്‌എസ്‌എഫ് ലോകകപ്പ് ഫൈനലിലേക്ക് ഇഷ നേരിട്ട് യോഗ്യത നേടുകയും ചെയ്തു.
യോഗ്യതാ റൗണ്ടില്‍ 587 പോയിന്റോടെ അഞ്ചാം സ്ഥാനക്കാരിയായാണ് ഇഷ ഫൈനലിലേക്ക് പ്രവേശിച്ചത്. എന്നാല്‍ ഫൈനലില്‍ ആദ്യത്തെ മൂന്ന് സീരീസുകളിലും നൂറു ശതമാനം കൃത്യതയോടെ വെടിയുതിർത്ത് താരം തുടക്കത്തിലേ ലീഡ് നേടി. ഉയർന്ന റാങ്കുള്ള മറ്റ് എതിരാളികള്‍ സമ്മർദ്ദത്തിലായപ്പോഴും ഇഷ തന്റെ ശ്രദ്ധ കൈവിട്ടില്ല. മുൻ ലോക ചാമ്പ്യൻ ജർമ്മനിയുടെ ഡോറീൻ വെന്നെകാംപ് 38 ഹിറ്റുകളോടെ വെള്ളിയും, ബള്‍ഗേറിയയുടെ മിറോസ്ലാവ മിൻചേവ 31 ഹിറ്റുകളോടെ വെങ്കലവും നേടി.
ഏഷ്യൻ ഗെയിംസിലും ലോകകപ്പുകളിലും മുൻപ് മെഡലുകള്‍ നേടിയിട്ടുള്ള ഇഷ സിങ്ങിന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലാണിത്. ലോക റെക്കോർഡോടെയുള്ള ഈ സ്വർണ്ണവേട്ടയിലൂടെ വെറുമൊരു വാഗ്ദാനമെന്ന നിലയില്‍ നിന്ന് ലോക ഷൂട്ടിങ് രംഗത്തെ ഏറ്റവും മുൻനിര പോരാളിയായി മലയാളി വേരുകളുള്ള ഈ ഇന്ത്യൻ താരം സ്വയം അടയാളപ്പെടുത്തുകയാണ്. ഈ സീസണില്‍ ഇന്ത്യൻ ഷൂട്ടിങ് സംഘത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഇഷയുടെ ഈ ചരിത്ര നേട്ടം.

