ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് പോർച്ചുഗീസ് ഇതിഹാസ പരിശീലകൻ ജോസെ മൗറീന്യോ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്റെ മുഖ്യ പരിശീലകനായി വീണ്ടുമെത്തുന്നു.
ഇത് സംബന്ധിച്ച കരാറില്‍ മൗറീന്യോ ഔദ്യോഗികമായി ഒപ്പുവെച്ചു. മുൻപ് 2010 മുതല്‍ 2013 വരെയുള്ള കാലയളവില്‍ റയലിനെ പരിശീലിപ്പിച്ചിട്ടുള്ള മൗറീന്യോ അന്ന് ക്ലബ്ബിന് ലാ ലിഗ, കോപ്പ ഡെല്‍ റേ കിരീടങ്ങള്‍ നേടിക്കൊടുത്തിരുന്നു.
റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന്റെ വ്യക്തിപരമായ താല്പര്യപ്രകാരമാണ് 63-കാരനായ മൗറീന്യോയുടെ ഈ രണ്ടാം വരവ്. 2029 ജൂണ്‍ വരെയുള്ള ദീർഘകാല കരാറിലാണ് ഇരുപക്ഷവും ധാരണയിലെത്തിയിരിക്കുന്നത്. ജൂണ്‍ 7-ന് നടക്കുന്ന ക്ലബ്ബ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം മൗറീന്യോയുടെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പില്‍ പെരസ് തന്നെയാണ് നിലവില്‍ മുന്നില്‍.
തുടർച്ചയായി രണ്ട് സീസണുകളില്‍ പ്രധാന കിരീടങ്ങളൊന്നും നേടാനാകാതെ റയല്‍ മാഡ്രിഡ് വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് ഈ നിർണ്ണായക തീരുമാനം.
കഴിഞ്ഞ ജനുവരിയില്‍ സാബി അലോണ്‍സോയെ പുറത്താക്കിയതിനെ തുടർന്ന് താല്‍ക്കാലിക ചുമതലയേറ്റെടുത്ത ആല്‍വാരോ അർബെലോവ ക്ലബ്ബ് വിടുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയുമായുള്ള കരാർ നീട്ടാൻ അവസരമുണ്ടായിരുന്നിട്ടും അത് നിരസിച്ചാണ് മൗറീന്യോ റയലിലേക്ക് വരുന്നത്. ബെൻഫിക്കയുടെ സീസണിലെ അവസാന മത്സരത്തില്‍ എസ്റ്റോറിലിനെ 3-1 ന് പരാജയപ്പെടുത്തിയ ശേഷമാണ് അദ്ദേഹം മാഡ്രിഡിലേക്ക് തിരിക്കുന്നത്.

