ദോഹ: ബലിപെരുന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാണ്.
സുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
സുരക്ഷിതമായ അന്തരീക്ഷത്തില്‍ പെരുന്നാളും അവധി ദിനങ്ങളും ആഘോഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങള്‍.
ഇതിന്റെ ഭാഗമായി ആരോഗ്യ -സുരക്ഷാ പരിശോധനകള്‍, ഫീല്‍ഡ് സർവീസുകള്‍, പൊതുസൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ ഉറപ്പാക്കി വരികയാണ്. റെസ്റ്ററന്റുകള്‍, ബേക്കറികള്‍, ഇറച്ചി -മത്സ്യ മാർക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സംഘങ്ങളുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ബലിമൃഗങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ അറവുശാലകളില്‍ പരിശോധന നടത്തുന്നതിനായി കൂടുതല്‍ വെറ്ററിനറി ഡോക്ടർമാരെയും ഇൻസ്പെക്ടർമാരെയും നിയോഗിച്ചു.
പെരുന്നാള്‍ ദിനങ്ങളില്‍ 24 മണിക്കൂറും ഇവർ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കും. ബലി അറുക്കുന്നതിന് മുമ്പും ശേഷവും പരിശോധന നടത്തി രോഗങ്ങളില്ലെന്നും ഭക്ഷ്യ യോഗ്യമാണെന്നും ഉറപ്പാക്കും.
ആരോഗ്യമുള്ള ബലിമൃഗങ്ങളെ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ലൈസൻസുള്ള അറവുശാലകളില്‍ മാത്രം ബലി നടത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഈദ് ഗാഹുകള്‍, പള്ളികള്‍, മാർക്കറ്റുകള്‍, താമസ സ്ഥലങ്ങള്‍, മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ അണുനശീകരണ പ്രയോഗങ്ങളും നടത്തിവരികയാണ്. അനുമതിയില്ലാത്ത പരസ്യങ്ങള്‍ സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
പാർക്കുകള്‍, ബീച്ചുകള്‍, മറ്റ് വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു.
Eid al-Adha, inspections, Qatar Ministry of Municipality
#EID#Qatar Ministry of Municipality#Inspections#Eid al-Adha

