കരിയർ നശിപ്പിക്കാൻ ചിലർ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി സംവിധായകൻ ഗൗതം വാസുദേവ മേനോൻ. നിയമപ്രശ്‌നങ്ങള്‍ക്കൊടുവില്‍ വിക്രം നായകനായ തന്റെ ചിത്രം 'ധ്രുവനക്ഷത്രം' റിലീസ് ചെയ്യാൻ അനുവദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്ക് നന്ദി അറിയിച്ച് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് ആരോപണം.
തനിക്കുവേണ്ടി നിയമപ്പോരാട്ടം നടത്തിയ മുതിർന്ന അഭിഭാഷകൻ അബ്ദുല്‍ ഹമീദിനും കേസില്‍ വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സെന്തില്‍ കുമാർ രാമമൂർത്തിക്കും അദ്ദേഹം നന്ദി പറഞ്ഞു. ജൂണ്‍ 15-ന് മുമ്പ് ചിത്രം തിയേറ്ററിലെത്തിക്കാൻ ഹൈക്കോടതി അനുമതി നല്‍കയിരുന്നു.
'എന്റെ കരിയർ നശിപ്പിക്കാനും നൂറിലധികം പേരുടെ അധ്വാനമായ എന്റെ സിനിമ പുറത്തിറങ്ങുന്നത് തടയാനും ചിലർ ശ്രമിച്ചു. മറ്റൊരു മനുഷ്യൻ, എന്റെ അഭിഭാഷകൻ, അബ്ദുല്‍ ഹമീദ് മുന്നിലൊരു വഴിയുണ്ടെന്ന് ആശ്വസിപ്പിക്കുകയും എന്നെ അതിലേക്ക് നയിക്കുകയും ചെയ്തു. മറ്റൊരു പ്രധാനപ്പെട്ടൊരാളായ ബഹുമാനപ്പെട്ട ജസ്റ്റിസ് സെന്തില്‍ കുമാർ രാമമൂർത്തി എനിക്കായി വഴി തെളിയിക്കുകയും ഒടുവില്‍ അതിന്റെയറ്റത്ത് വെളിച്ചം കാട്ടുകയും ചെയ്തു.
വളരേ വിരളമായി മാത്രം സംഘടിതവും ചിട്ടവട്ടങ്ങളുമുള്ളതുമായ ഫണ്ടുകളുടെ അടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയില്‍, റിലീസ് കാത്തിരിക്കുന്ന ഏതൊരു സിനിമയ്ക്കും ധ്രുവ നക്ഷത്രം റിലീസ് ചെയ്യാൻ നിർദേശിച്ചുള്ള സുപ്രധാന ഉത്തരവ് സഹായകമാവും. ഇനിയങ്ങോട്ട് ഉയർച്ച മാത്രം', എന്നായിരുന്നു ഗൗതം മേനോൻ കുറിച്ചത്.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ധ്രുവനക്ഷത്രം' സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നൂലാമാലകളില്‍ കരുങ്ങി കുറേവർഷമായി റിലീസ് വൈകുകയായിരുന്നു. തങ്ങളുടെ കൈയില്‍നിന്നു വാങ്ങിയ പണത്തിന്റെ കുടിശ്ശിക തീർക്കുന്നതുവരെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് 2023-ല്‍ കെ. പുണ്യമൂർത്തി, കെ. പ്രേംകുമാർ എന്നിവർ കോടതിയെ സമീപിക്കുകയായിരുന്നു.
2017-ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. കോവിഡ് മഹാമാരിയില്‍ കുറച്ചുകാലം പ്രശ്‌നങ്ങള്‍ നേരിട്ടു. 2023-ല്‍ ചിത്രീകരണം പൂർത്തിയാകുമ്പോഴേക്കും ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയി. എന്നാല്‍, പണമിടപാടു വിഷയത്തില്‍ 2023-ല്‍ പുണ്യമൂർത്തിയും പ്രേംകുമാറും കോടതിയിലെത്തി. പലവട്ടം റിലീസ് തീയതി പ്രഖ്യാപിച്ചുവെങ്കിലും പുറത്തിറക്കാനായില്ല. ഐശ്വര്യ രാജേഷ്, വിനായകൻ, ഋതുവർമ, പാർഥിപൻ, സിമ്രാൻ, രാധിക ശരത്കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
gautham menon dhruvanatchathiram release controversy

