#Gulf Rain#Saudi Arabia#Yemen#Asir#Lightning#Flood
റിയാദ്/സൻആ: ( https://gcc.truevisionnews.com/ ) ഗള്‍ഫ് മേഖലയില്‍ കനത്ത മഴയും മലവെള്ളപ്പാച്ചിലും തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലും യെമനിലും വ്യാപക നാശനഷ്ടവും ജീവഹാനിയും റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയിലെ അസീർ പ്രവിശ്യയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ജീപ്പ് ഒഴുക്കില്‍പ്പെട്ട് ഡ്രൈവർ മുങ്ങിമരിച്ചു.
അസീറിലെ വാദി കഹ്ലയില്‍ മലവെള്ളപ്പാച്ചിലിനിടെ താഴ്വര മുറിച്ചുകടക്കാൻ ശ്രമിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ ഒഴുക്കില്‍പ്പെട്ട വാഹനം ക്രമേണ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. വിൻഡോയിലൂടെ പുറത്തുകടന്ന് രക്ഷപ്പെടാൻ ഡ്രൈവർ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും അതിശക്തമായ കുത്തൊഴുക്കില്‍ രക്ഷിക്കാനായില്ല.
ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികള്‍ പകർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.അയല്‍രാജ്യമായ യെമനിലും സ്ഥിതി ഗുരുതരമാണ്. വടക്കൻ യെമനിലെ അംറാൻ ഗവർണറേറ്റിലെ അമദ് ഗ്രാമത്തില്‍ കനത്ത മഴയ്ക്കിടെയുണ്ടായ ഇടിമിന്നലില്‍ നാല് സ്ത്രീകളടക്കം 7 പേർ മരിച്ചു.
ഹൂത്തി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു സംഘടന നടത്തിയ വനിതാ പരിപാടിയില്‍ പങ്കെടുക്കാൻ വീട്ടില്‍ ഒത്തുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്. ഇടിമിന്നലേറ്റാണ് നാല് സ്ത്രീകള്‍ തല്‍ക്ഷണം മരിച്ചത്. സംഭവത്തില്‍ ആറുപേർക്ക് പരുക്കേറ്റിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ അല്‍ഹുദൈദ ഗവർണറേറ്റിലെ ജബല്‍ റാസ് ജില്ലയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് ദമ്പതികളും മകളും ദാരുണമായി കൊല്ലപ്പെട്ടു.
മഴക്കാലത്ത് യെമനില്‍ വെള്ളപ്പൊക്കത്തിലും ഇടിമിന്നലേറ്റും വലിയ ജീവഹാനിയാണ് പതിവായി ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം മാത്രം ഇത്തരം അപകടങ്ങളില്‍ 104 പേർ മരിച്ചതായി ഔദ്യോഗിക കണക്കുകളുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സൗദിയിലും യെമനിലും ജനങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
താഴ്വരകളും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്നും അനാവശ്യ യാത്രകള്‍ നടത്തരുതെന്നും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.
Content Highlight: Gulf Heavy Rain Saudi Arabia Yemen Flood Lightning Deaths
#Gulf Rain#Saudi Arabia#Yemen#Asir#Lightning#Flood

