കുവൈറ്റ്: (https://gcc.truevisionnews.com/) കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യാജേന പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്ന ബിദൂൻ വിഭാഗത്തില്‍പ്പെട്ടയാളെ ജലീബ് അല്‍ ഷുയൂഖ് ഡിറ്റക്ടീവുകള്‍ അറസ്റ്റ് ചെയ്തു.
അല്‍-റായ് മേഖലയില്‍ വെച്ച് പിടിയിലായ ഇയാളെ ചോദ്യം ചെയ്തതോടെ പ്രവാസികളെ ലക്ഷ്യമിട്ട് നടത്തിയ 10 കവർച്ചാ കേസുകള്‍ക്ക് കൂടി പൂട്ട് വീണു.
കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ച മോഷണം പോയ വാഹനവും പൊലീസ് പ്രതിയില്‍ നിന്ന് കണ്ടെടുത്തു. പ്രതിയെ തുടർനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മോഷണം, പൊലീസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തല്‍, ലഹരിമരുന്ന് ഉപയോഗം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
തന്റെ ലഹരിമരുന്ന് ഉപയോഗത്തിനുള്ള പണം കണ്ടെത്തുന്നതിനാണ് പ്രവാസികളെ, പ്രത്യേകിച്ച് ഏഷ്യൻ വംശജരായ തൊഴിലാളികളെ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
പരമ്പരാഗത കുവൈത്തി വസ്ത്രം ധരിച്ചെത്തുന്ന ഇയാള്‍, വഴിയില്‍ വെച്ച് പ്രവാസികളെ തടഞ്ഞുനിർത്തി താൻ പൊലീസാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു രീതി. പരിശോധനയ്ക്കെന്ന വ്യാജേന പ്രവാസികളുടെ പഴ്സുകളും പണവും വാങ്ങി സൂക്ഷിക്കുകയും, വസ്തുവകകള്‍ തിരികെ വാങ്ങാൻ സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്താൻ നിർദ്ദേശിച്ച് കടന്നുകളയുകയുമായിരുന്നു ഇയാളുടെ രീതി.
ഫർവാനിയ ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്തരം നിരവധി പരാതികള്‍ ഉയർന്നതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ജലീബ് അല്‍ ഷുയൂഖ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകള്‍ക്ക് പുറമെ, ഖൈത്താൻ, ഫർവാനിയ മേഖലകളില്‍ നിന്ന് റിപ്പോർട്ട് ചെയ്ത ഏഴ് സമാന കേസുകളിലും ഇയാള്‍ തന്നെയാണ് പ്രതിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
Content Highlight: Kuwait Fake Police Arrest Bidun Robbed Expats Jleeb Al Shuyoukh
#Kuwait News#Expats#Crime#Jleeb Al Shuyoukh#Farwaniya

