കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ പോരാട്ടത്തില്‍ സമ്മിശ്രഫലം. അയല്‍മണ്ഡലങ്ങളില്‍ മത്സരിച്ച അച്ഛനും മകനും പരാജയപ്പെട്ടതാണ് പ്രധാന വാർത്ത.
പൂഞ്ഞാറില്‍ പി.സി. ജോർജും പാലായില്‍ മകൻ ഷോണ്‍ ജോർജും തോല്‍വി അറിഞ്ഞു. കേരള കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ തമ്മിലുള്ള പോരാട്ടത്തിന് സാക്ഷ്യം വഹിച്ച പാലായില്‍ ജോസ് കെ. മാണിക്കും ജയിക്കാനായില്ല. എന്നാല്‍ ചവറയിലെ ആർ.എസ്.പി മക്കള്‍ പോരാട്ടത്തില്‍ ഷിബു ബേബി ജോണ്‍ വിജയം നിലനിർത്തി.
കേരള കോണ്‍ഗ്രസ് നിരയില്‍ നിന്ന് പിറവത്ത് അനൂപ് ജേക്കബും തൊടുപുഴയില്‍ കന്നിപ്പോരാട്ടത്തിനിറങ്ങിയ അപു ജോണ്‍ ജോസഫും തിളക്കമാർന്ന വിജയം സ്വന്തമാക്കി. പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിനും പരാജയം രുചിക്കേണ്ടി വന്നു. വട്ടിയൂർക്കാവില്‍ കെ. മുരളീധരൻ കഷ്ടിച്ച് വിജയിച്ചപ്പോള്‍, ബിജെപിയിലേക്ക് ചേക്കേറിയ സഹോദരി പത്മജ വേണുഗോപാലിന് ഇത് തുടർച്ചയായ മൂന്നാം തോല്‍വിയായി. അതേസമയം, പുതുപ്പള്ളിയില്‍ പിതാവ് ഉമ്മൻ ചാണ്ടിയെക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടത്.
നിലമ്പൂരില്‍ ആര്യാടൻ ഷൗക്കത്തും ചിറ്റൂരില്‍ സുമേഷ് അച്യുതനും പിതാക്കന്മാരുടെ രാഷ്ട്രീയ പാരമ്പര്യം കാത്തുസൂക്ഷിച്ചു. ഏറനാട്ടില്‍ പി.കെ. ബഷീർ തന്റെ ആധിപത്യം തുടർന്നപ്പോള്‍, കരുനാഗപ്പള്ളിയില്‍ എം.എസ്. താരയ്ക്കും ചാത്തന്നൂരില്‍ സൂരജ് രവിക്കും വിജയിക്കാനായില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഏറ്റവും വലിയ അമ്പരപ്പ് ഉണ്ടാക്കിയത് പത്തനാപുരമാണ്. കാല്‍ നൂറ്റാണ്ടോളം മണ്ഡലത്തെ പ്രതിനിധീകരിക്കുകയും പലവട്ടം മന്ത്രിയാവുകയും ചെയ്ത കെ.ബി. ഗണേഷ് കുമാറിനെ വോട്ടർമാർ കൈവിട്ടു.

