ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാത്തതിന്റെ പേരില്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 27-കാരൻ അറസ്റ്റിലായി.
സോഷ്യല്‍ മീഡിയയില്‍ മതപരമായ വിഡിയോകള്‍ ചെയ്യുന്ന സുമിത് നേംചന്ദ് ശർമ്മ എന്നയാളെയാണ് അഹമ്മദാബാദ് സൈബർ പൊലീസ് ഡല്‍ഹിയില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ നിർമ്മിത ബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്ത്രീകളുടെ വ്യാജ ചിത്രങ്ങള്‍ ഉണ്ടാക്കി ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.
ഗുജറാത്ത് സ്വദേശിയായ പെണ്‍കുട്ടിയാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്. പ്രതിയായ സുമിത് ഇൻസ്റ്റാഗ്രാം വഴിയാണ് പെണ്‍കുട്ടിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നത്. തുടക്കത്തില്‍ മതപരമായ കാര്യങ്ങള്‍ സംസാരിച്ച് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി അത് നിരസിച്ചു. ഇതോടെയാണ് ശല്യപ്പെടുത്തല്‍ തുടങ്ങിയത്. 2025 ഡിസംബർ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ഇയാള്‍ ഇൻസ്റ്റാഗ്രാമിലൂടെ നിരന്തരം വേട്ടയാടിയെന്നാണ് പെണ്‍കുട്ടി അഹമ്മദാബാദ് സൈബർ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
പെണ്‍കുട്ടി സംസാരിക്കാൻ തയാറാകാത്തതിലുള്ള വൈരാഗ്യം തീർക്കാനാണ് പ്രതി ഈ ക്രൂരതയ്ക്ക് മുതിർന്നത്. ഇൻസ്റ്റാഗ്രാമില്‍ നിന്ന് പെണ്‍കുട്ടിയുടെയും അമ്മയുടെയും ചിത്രങ്ങള്‍ ശേഖരിച്ച ശേഷം എഐ ടൂളുകള്‍ ഉപയോഗിച്ച് ഇവ നഗ്നചിത്രങ്ങളും വിഡിയോകളുമാക്കി മാറ്റുകയായിരുന്നു. ഇത്തരത്തില്‍ ഇയാള്‍ നിർമ്മിച്ച നൂറിലധികം ദൃശ്യങ്ങള്‍ പൊലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് ഈ വ്യാജ എഐ ചിത്രങ്ങളും വിഡിയോകളും അപ്‌ലോഡ് ചെയ്യാനായി ഇയാള്‍ പല പേരില്‍ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും യൂട്യൂബ് ചാനലുകളും തുടങ്ങി. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്സ് (ട്വിറ്റർ) എന്നിവയിലായി ഇയാള്‍ക്ക് എട്ടോളം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. വടക്കുകിഴക്കൻ ഡല്‍ഹിയിലെ ഉസ്മാൻപൂരില്‍ നിന്നാണ് പ്രതിയെ പൊലീസ് സംഘം വലയിലാക്കിയത്.

