ഹരിയാനയിലെ ഫരീദാബാദില്‍ സ്കൂള്‍ അധ്യാപികയെ ഗേറ്റിനു മുന്നിലേക്ക് വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി. സിക്രോണ സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിലെ 29കാരിയായ സന്ധ്യയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പ്രതിയായ 21കാരൻ അമിതിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്കൂളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. സന്ധ്യയുടെ ഭർത്താവാണെന്ന് പറഞ്ഞ് സ്കൂളിലെത്തിയ പ്രതി ജീവനക്കാരോട് അധ്യാപികയെ വിളിച്ചുകൊണ്ടു വരാൻ ആവശ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പ്രധാന ഗേറ്റിനടുത്തേക്ക് എത്തിയ സന്ധ്യയുടെ മേലേക്ക് മുഖംമൂടി ധരിച്ചെത്തിയ പ്രതി ചാടിവീഴുകയും പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തലങ്ങും വിലങ്ങും കുത്തുകയുമായിരുന്നു. സന്ധ്യയുടെ മുഖത്തും കഴുത്തിലും നെഞ്ചിലും വയറ്റിലുമായി 27 തവണയാണ് ഇയാള്‍ കുത്തിയത്.
ആക്രമണത്തിനിടെ സന്ധ്യ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. അവർ നിലത്തു വീണ ശേഷവും ക്രൂരത തുടർന്നു. നിലവിളി കേട്ട് സ്കൂള്‍ അഡ്മിനിസ്ട്രേറ്റർ ഓടിയെത്തിയെങ്കിലും പ്രതി അദ്ദേഹത്തിന് നേരെയും ആക്രമണത്തിന് മുതിർന്നു. തുടർന്ന് പുറത്തു നിർത്തിയിട്ടിരുന്ന നമ്പർ പ്ലേറ്റില്ലാത്ത ബൈക്കില്‍ കയറി ഇയാള്‍ കടന്നുകളഞ്ഞു. സന്ധ്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടുവർഷം മുൻപ് സന്ധ്യ ജോലി ചെയ്തിരുന്ന ഗ്രാമത്തിലെ സ്കൂളില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാല്‍ ഇയാള്‍ ശല്യം ചെയ്യാൻ തുടങ്ങിയതോടെ സന്ധ്യ സംസാരിക്കാതെ അകലം പാലിക്കുകയായിരുന്നു. തുടർന്ന് പോലീസില്‍ പരാതി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയ സന്ധ്യ, അടുത്തിടെ ലൈംഗികാതിക്രമ ശ്രമത്തിന് പരാതി നല്‍കുകയും പ്രതിക്ക് പരസ്യമായി മാപ്പ് പറയേണ്ടി വരികയും ചെയ്തിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

