ട്യൂഷൻ പഠിപ്പിച്ചിരുന്ന ആണ്‍കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി വെക്കുകയും ചെയ്ത സംഭവത്തില്‍ 27 വയസ്സുള്ള അധ്യാപികയ്ക്ക് മിഷിഗണ്‍ കോടതി ശിക്ഷ വിധിച്ചു.
ജോസ്‌ലിൻ സാന്റൊമൻ എന്ന യുവതിക്ക് നാല് മുതല്‍ 15 വർഷം വരെ തടവുശിക്ഷയാണ് കോടതി നല്‍കിയത്. വിശ്വാസപൂർവ്വം കുട്ടികളെ ഏല്‍പ്പിക്കുന്ന അധ്യാപികയില്‍ നിന്നുണ്ടായ ഈ ക്രൂരത സമൂഹത്തിന് തന്നെ നാണക്കേടാണെന്ന് വിധിയില്‍ പ്രത്യേകം പരാമർശിച്ചു.
2023-ല്‍ വാട്ടർഫോർഡ് ടൗണ്‍ഷിപ്പിലെ ഓക്‌സൈഡ് പ്രെപ് അക്കാദമിയില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ജോസ്‌ലിൻ ഈ കുറ്റം ചെയ്തത്. കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും അത് വീഡിയോയില്‍ പകർത്തിയ കാര്യവും ഇവർ തന്നെ ഒരു സഹപ്രവർത്തകയോട് വെളിപ്പെടുത്തിയതാണ് കേസില്‍ നിർണ്ണായകമായത്. സഹപ്രവർത്തക ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത്തരത്തില്‍ അധികാരമുപയോഗിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്നത് ഗൗരവകരമായ കുറ്റമാണെന്ന് കോടതി കണ്ടെത്തി.
താൻ മാനസികമായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നതായും അറിഞ്ഞുകൊണ്ട് ചെയ്തതല്ലെന്നും കോടതിയില്‍ വാദിച്ച അധ്യാപിക, തെറ്റുകള്‍ തിരുത്തി നല്ല രീതിയില്‍ ജീവിക്കുമെന്ന് അറിയിച്ചു. എന്നാല്‍ അധ്യാപിക എന്ന പദവി ദുരുപയോഗം ചെയ്ത് പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. അധ്യാപക സമൂഹത്തിന് തന്നെ കളങ്കമുണ്ടാക്കുന്ന ഈ പ്രവർത്തി കുട്ടികളിലും രക്ഷിതാക്കളിലും വലിയ ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
അധ്യാപികയുടെ മോശം പെരുമാറ്റത്തിന് ശേഷം തന്റെ മകൻ മാനസികമായി തകർന്നുപോയെന്നും ആളുകളെയും കൂട്ടുകാരെയും കാണാൻ ഭയപ്പെടുകയാണെന്നും കുട്ടിയുടെ അമ്മ കോടതിയില്‍ പറഞ്ഞു. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാൻ പാടില്ലെന്ന ഉറച്ച നിലപാടോടെയാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്. വിദ്യാലയങ്ങളിലും അധ്യാപകരുടെ സാന്നിധ്യത്തിലും കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും ആ വിശ്വാസം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.

