ഇറാഖില്‍ അഴിമതിവിരുദ്ധ സേന നടത്തിയ പരിശോധനയില്‍ പാർലമെന്റ് അംഗത്തിന്റെ വീട്ടില്‍ നിന്നും സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയ അടിവസ്ത്രങ്ങള്‍ കണ്ടെടുത്തതായി റിപ്പോർട്ട്.
എംപിയായ ഹിന്ദ് അല്‍ അബ്ബാസിയുടെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് വൻതോതില്‍ പണവും സ്വർണ്ണവും പിടിച്ചെടുത്തത്. പരിശോധനയില്‍ 57 മില്യണ്‍ ഡോളർ പണമായും 27 കിലോ സ്വർണ്ണവും കണ്ടെടുത്തതായാണ് വിവരം. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.
എണ്ണ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിക്കേസില്‍ മുൻ മന്ത്രി അദ്‌നാൻ അല്‍-ജുമൈലി ഈ മാസം ആദ്യം അറസ്റ്റിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം രാജ്യത്ത് വിപുലമായ റെയ്ഡ് ആരംഭിച്ചത്. ഇറാഖിലെ കൗണ്ടർ ടെററിസം സർവീസും സ്പെഷ്യല്‍ ഓപ്പറേഷൻസ് യൂണിറ്റും ചേർന്നാണ് ഈ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഇതുവരെ 53 പേരെ ഈ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹിന്ദ് അല്‍ അബ്ബാസി ഇപ്പോഴും ഇറാഖ് പാർലമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അംഗമായി തന്നെ തുടരുന്നുണ്ട്. അബ്ബാസിയെ അറസ്റ്റ് ചെയ്തതായി ദ ന്യൂ അറബ് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും റെയ്ഡില്‍ പിടിച്ചെടുത്ത സാധനങ്ങളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാല്‍ 5.7 കോടി യുഎസ് ഡോളറും 27 കിലോഗ്രാം സ്വർണ്ണവും പിടിച്ചെടുത്തതായാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്. മറ്റൊരു ഇറാഖി എംപിയായ ആലിയ നാസിഫിന്റെ വസതിയിലും റെയ്ഡ് നടന്നതായും അവിടെനിന്നും കോടിക്കണക്കിന് ഇറാഖി ദിനാറും സ്വർണ്ണവും അധികൃതർ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്.
കൊള്ളയടിക്കപ്പെട്ട പൊതുപണം തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വാസിത്, കിർക്കുക്ക്, അൻബാർ പ്രവിശ്യകളില്‍ തിങ്കളാഴ്ചയും ഈ ഓപ്പറേഷൻ തുടരുകയുണ്ടായി. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ ബന്ധുക്കളുടെയും അവരുമായി ബന്ധമുള്ള മറ്റ് രാഷ്ട്രീയക്കാരുടെയും വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഈ ദിവസങ്ങളിലെ റെയ്ഡുകള്‍ നടന്നത്.

