സൗദി അറേബ്യയിലെ മക്ക സന്ദർശനത്തിനിടെ നടി രാഖി സാവന്ത് വലിയ ജനക്കൂട്ടത്തിന് നടുവില്‍പ്പെട്ടു. നേപ്പാളിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്കായി പ്രാർത്ഥിക്കാനാണ് രാഖി ഫാത്തിമ എന്ന പേര് ഉപയോഗിക്കുന്ന രാഖി സാവന്ത് പുണ്യഭൂമിയിലെത്തിയത്.
തീർത്ഥാടകർക്ക് പ്രാർത്ഥനാ പായകള്‍ (മുസല്ല) വിതരണം ചെയ്യുന്നതിനിടെയാണ് നടിക്ക് ദുരനുഭവമുണ്ടായത്.
പായകള്‍ വാങ്ങാനായി ആളുകള്‍ കൂട്ടത്തോടെ തള്ളിക്കയറിയതോടെ കാര്യങ്ങള്‍ നിയന്ത്രണാതീതമായി. എല്ലാവരോടും ശാന്തരാകാൻ അപേക്ഷിച്ച് രാഖി പ്രാർത്ഥനാ പായകള്‍ വിതരണം ചെയ്യാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം അവരെ പൊതിയുകയായിരുന്നു. ഇതിനിടയില്‍ ചിലർ രാഖിയുടെ ഹിജാബ് വലിച്ചതായും ദൃശ്യങ്ങളില്‍ കാണാം. "ദയവായി തല്ലുകൂടരുത്" എന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് അവർ ജനക്കൂട്ടത്തിനിടയിലൂടെ പുറത്തുകടന്നത്.
നേപ്പാളിലുണ്ടായ പ്രളയത്തില്‍ കുടുങ്ങിയ കുട്ടികളുടെയും പ്രായമായവരുടെയും മൃഗങ്ങളുടെയും രക്ഷയ്ക്കായി മക്കയിലെ കഅബയ്ക്ക് സമീപത്തുനിന്ന് രാഖി പ്രാർത്ഥിച്ചിരുന്നു. ഇന്ത്യക്കാരും നേപ്പാളികളുമായ എല്ലാ മനുഷ്യരും സുരക്ഷിതരായിരിക്കട്ടെ എന്നും അവർ പ്രാർത്ഥിച്ചു. ഇതിനിടെ, സമയ് റൈനയുടെ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് സീസണ്‍ 2' എന്ന ഷോയിലൂടെ പാനലിസ്റ്റായി തിരിച്ചെത്താൻ ഒരുങ്ങുകയാണ് രാഖി സാവന്ത്.

