ഡല്‍ഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച സിനിമാ പ്രവർത്തകരില്‍ നടൻ മോഹൻലാലിന്റെ മകള്‍ വിസ്മയയും ഉണ്ടായിരുന്നു.
'സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ?' എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിസ്മയ ചോദിച്ചത്. ഇതിനു പിന്നാലെ വിസ്മയയ്‌ക്കെതിരെ വ്യാപകമായി വിദ്വേഷ പ്രചാരണങ്ങള്‍ നടന്നിരുന്നു. വിവാദങ്ങള്‍ക്ക് ശേഷം പുറത്തുവന്ന തന്റെ ആദ്യ അഭിമുഖത്തില്‍, തന്റെ പ്രവൃത്തികള്‍ ആളുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി തോന്നിയിട്ടില്ലെന്നാണ് വിസ്മയ വ്യക്തമാക്കിയത്. ഗലാട്ട പ്ലസില്‍ ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ പ്രതികരണം അറിയിച്ചത്.
എന്ത് ചെയ്താലും അത് സൂക്ഷ്മമായി പരിശോധിക്കപ്പെടുമെന്നും വിസ്മയയുടെ പുസ്തകം എന്നതിനേക്കാള്‍ മോഹൻലാലിന്റെ മകളുടേത് എന്ന നിലയിലാണ് ആളുകള്‍ അതിനെ കാണുകയെന്നും അവതാരകൻ ചൂണ്ടിക്കാട്ടി. ജന്തർ മന്തറിലെ സമരത്തെപ്പറ്റി ഇട്ട പോസ്റ്റ് വലിയ ചർച്ചയായ പശ്ചാത്തലത്തില്‍, ജീവിതം ഒരു മൈക്രോസ്കോപ്പിലാണെന്ന് തോന്നിയിട്ടുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.
എന്നാല്‍ സത്യം പറഞ്ഞാല്‍ താൻ എപ്പോഴെങ്കിലും അത്തരം ഒരു സൂക്ഷ്മപരിശോധനയ്ക്ക് വിധേയയാകുന്നുണ്ടെന്ന് തോന്നിയിട്ടില്ലെന്നും കേരളത്തില്‍ ജീവിക്കാത്തതുകൊണ്ടാകാം ഇതെന്നുമാണ് വിസ്മയ മറുപടി നല്‍കിയത്. താൻ ഭൂരിഭാഗം സമയവും പുറത്തായിരുന്നുവെന്നും ഊട്ടിയിലായിരുന്നു പഠിച്ചതെന്നും, അതിനാല്‍ ഇത്തരം അനുഭവങ്ങളോ ബുദ്ധിമുട്ടുകളോ ഇതുവരെ ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.
മോഹൻലാലിന്റെ മകളായതുകൊണ്ട് ആളുകള്‍ വിലയിരുത്തുമെന്നും, നടനെന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരുടെയും അല്ലാത്തവരുടെയും അഭിപ്രായങ്ങള്‍ നമ്മുടെമേല്‍ വരുമെന്നും വിസ്മയ കൂട്ടിച്ചേർത്തു. എങ്കിലും തനിക്കത് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലെന്നും കമന്റുകള്‍ നോക്കാറില്ലെന്നും വിസ്മയ പറഞ്ഞു. എയർപോർട്ടില്‍ അച്ഛന്റെ കൂടെ പോകുമ്പോഴൊക്കെ ആളുകള്‍ ശ്രദ്ധിക്കാറുണ്ട് എന്നതല്ലാതെ മറ്റു പ്രയാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വിസ്മയ വ്യക്തമാക്കി.
ഇത്തരം വിഷയങ്ങളെക്കുറിച്ച് സഹോദരൻ പ്രണവുമായി സംസാരിക്കുന്നതിനെപ്പറ്റിയും വിസ്മയ പങ്കുവെച്ചു. പ്രണവുമായി എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ടെന്നും നീ എന്തുപറഞ്ഞാലും അതിന്റേതായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് അവൻ ഉപദേശിച്ചതെന്നും വിസ്മയ പറഞ്ഞു. ഒരു സുഹൃത്തും ഇതുതന്നെയാണ് പറഞ്ഞതെന്നും, തനിക്ക് എന്തുവേണമെങ്കിലും പോസ്റ്റ് ചെയ്യാമെങ്കിലും വിസ്മയ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുൻപ് രണ്ടുതവണ ചിന്തിക്കണമെന്ന് സുഹൃത്ത് ഓർമ്മിപ്പിച്ചതായും വിസ്മയ വെളിപ്പെടുത്തി.

