നടൻ-രാഷ്ട്രീയപ്രവർത്തകൻ പവൻ കല്യാണിന്റെ പത്നി അന്ന ലെഷ്നേവ-കൊണിഡേല അടുത്തിടെയാണ് തന്റെ വിരളമായ പൊതുസാന്നിധ്യം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധാകേന്ദ്രമായത്.
ദീർഘകാലം സ്വകാര്യജീവിതം നയിച്ചിരുന്ന അന്ന, ഓണ്‍ലൈനില്‍ സജീവമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിച്ചും വാർത്തകളില്‍ ഇടം നേടി.
റഷ്യൻ സ്വദേശിയായ അന്ന തന്റെ കരിയർ തുടങ്ങിയത് നടിയും മോഡലുമായിട്ടാണെങ്കിലും പിന്നീട് ബിസിനസ് രംഗത്തേക്ക് തിരിയുകയായിരുന്നു. സിനിമയ്ക്കും ഫാഷനും പുറമെ, സിംഗപ്പൂർ ആസ്ഥാനമായുള്ള ഹോട്ടല്‍ ശൃംഖലകള്‍ ഉള്‍പ്പെടെയുള്ള ഹോസ്പിറ്റാലിറ്റി ബിസിനസുകളിലും അവർ പങ്കാളിയാണെന്ന് റിപ്പോർട്ടുകളുണ്ട്. പവൻ കല്യാണുമായുള്ള വിവാഹശേഷം അവർ പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
2011-ല്‍ 'തീൻ മാർ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അന്നയും പവൻ കല്യാണും ആദ്യമായി കണ്ടുമുട്ടുന്നത്. 2013 സെപ്റ്റംബർ 30-നായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് മാർക്ക് ശങ്കർ പവനോവിച്ച് എന്നൊരു മകനുണ്ട്. കൂടാതെ അന്നയുടെ ആദ്യ വിവാഹത്തിലുള്ള മകള്‍ പോളീന അഞ്ജന പവനോവയും ഇവർക്കൊപ്പമാണ് താമസം.
സിംഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് മകൻ അത്ഭുതകരമായി രക്ഷപ്പെട്ടതിന് നന്ദിസൂചകമായി അന്ന തിരുമല ക്ഷേത്രത്തില്‍ വെച്ച് തല മുണ്ഡനം ചെയ്തത് വലിയ വാർത്തയായിരുന്നു. ക്രിസ്തുമത വിശ്വാസിയാണെങ്കിലും തന്റെ ഭർത്താവിന്റെയും കുടുംബത്തിന്റെയും ആചാരങ്ങളെയും സംസ്കാരത്തെയും അവർ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു.
ഇംഗ്ലീഷ്, റഷ്യൻ, ഹിന്ദി, ഫ്രഞ്ച്, തെലുങ്ക്, തായ്, മാൻഡറിൻ എന്നിങ്ങനെ ആറിലധികം ഭാഷകള്‍ അനായാസം സംസാരിക്കാൻ അറിയുന്ന ആളാണ് താനെന്ന് ഇൻസ്റ്റാഗ്രാം ക്യു ആന്റ് എ സെഷനിലൂടെ അന്ന വെളിപ്പെടുത്തി. തന്റെ സാംസ്കാരിക പശ്ചാത്തലവും ലളിതമായ പെരുമാറ്റവും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവും കൊണ്ട് അന്ന ലെഷ്നേവ ഇന്ന് ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

